തിരുവനന്തപുരത്ത് കോവിഡ് സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നു. ചാനലില്‍ മുഖം കാണിക്കാനായി സമരക്കാര്‍ ആഭാസമാണ് നടത്തുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
കടകളിൽ ഇപ്പോള്‍ സാനിറ്റൈസര്‍ പോലും ഇല്ല. സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ പല സമരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു. അനാവശ്യമായ യാത്രകള്‍ എല്ലാവരും ഒഴിവാക്കണം. മത്സ്യത്തൊഴിലാളികള്‍ തമിഴ്നാട്ടിലേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു.
ഉറവിടം അറിയാത്ത കോവിഡ് രോഗികൾ കൂടിയതോടെയാണ് തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്. നാല് പ്രദേശങ്ങളെ പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. നഗരത്തിലെ എല്ലാ കടകളുടെയും പ്രവർത്തന സമയം വൈകുന്നേരം ഏഴ് മണിയായി നിജപ്പെടുത്തി. പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എ.ആർ ക്യാമ്പിലെ കാൻറീൻ അടച്ചു.
രണ്ട് ദിവസത്തിനിടെ 7 പേർക്കാണ് തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം വന്നത്. ഇതിൽ 6 പേരുടെയും ഉറവിടമറിയില്ല. ഇന്നലെ എ.ആർ ക്യാമ്പിലെ പോലീസുകാരന് രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട 28 പോലീസുകാരെ നിരീക്ഷണത്തിലാക്കി. പോലീസുകാരൻ എത്തിയ നന്ദാവനം എ ആർ ക്യാമ്പ്, സെക്രട്ടറിയേറ്റ്, കമ്മീഷണർ ഓഫീസ് തുടങ്ങിയ സ്ഥലങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. നഗര പ്രദേശത്ത് സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
നഗരൂർ പഞ്ചായത്തിലെ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുവറ, പാറശാല വാണ്യകോട്, ഇഞ്ചിവിള എന്നീ പ്രദേശങ്ങളെ പുതുതായി കണ്ടെയിൻമെന്റ് സോണാക്കി. കൂടാതെ നിലവിൽ കണ്ടെയിൻമെന്റ് സോണുകളായ ആറ്റുകാൽ, കുരിയാത്തി, കളിപ്പാൻകുളം, മണക്കാട്, തൃക്കണ്ണാപുരം, ടാഗോർ റോഡ്, പുത്തൻപാലം എന്നിവിടങ്ങൾ ഏഴ് ദിവസങ്ങൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക