തിരുവനന്തപുരം നഗരത്തില്‍ 20 ദിവസത്തിനിടെ 22 സമ്പര്‍ക്ക കേസുകളാണ് ഉണ്ടായത്. ഇതില്‍ 13 ഉം ഉറവിടമില്ലാത്തത്. സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവര്‍ക്ക് കോവിഡ് വന്നതോടെ സമൂഹ വ്യാപന ഭീതിയിലാണ് തിരുവനന്തപുരം നഗരം. പൂന്തുറയില്‍ പ്രത്യേക കണ്ട്രോള് റൂം തുടങ്ങി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനും നിയന്ത്രണം വന്നു. സിറ്റി പൊലീസ് കമ്മീഷണറും മാറി.
പൊലീസുകാരന്, ലോട്ടറി വില്പനക്കാരന്, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്, ജനറല്‍ സ്റ്റോറിലെ ജീവനക്കാരന് തുടങ്ങി, ഒരാഴ്ചക്കിടെ തിരുവനന്തപുരം നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് വ്യത്യസ്ത മേഖലയിലുള്ളവര്‍ക്കാണ്. പൂന്തുറയിലെ കുമരിച്ചന്ത മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനും ജനറല്‍ സ്റ്റോര്‍ ജീവനക്കാരനും പാളയത്തുകാര്‍. പൊലീസുകാരന് എ.ആര് ക്യാമ്പിലേത്. ലോട്ടറി വില്പനക്കാരന് വഞ്ചിയൂരില്‍ നിന്ന്. കുമരിചന്തയിലെ മത്സ്യവ്യാപാരിക്ക് രോഗം വന്നതോടെ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ച പൂന്തറ മേഖലയില്‍ ഇതുവരെ 4 പേര്‍ക്കാണ് രോഗം സ്ഥിതീരികരിച്ചത്. വ്യാപാരിയെയും ബന്ധുവിനെയും കൂടാതെ കല്ലാട്ടുമുക്ക് സ്വദേശിയായ മാര്‍ക്കറ്റിലെ മറ്റൊരു ജീവനക്കാരനും രോഗബാധിതരാണ്.
പൂന്തുറ സ്വദേശികളായ മെഡിക്കല്‍ റെപ്പിന്റെയും 66കാരനായ മറ്റൊരാളുടെയും ഉറവിടം വ്യക്തമല്ല. രോഗബാധിതനായ ഓട്ടോ ഡ്രൈവറുടെ സമ്പര്‍ക്കത്തില്‍ 6 പേരും മറ്റു രണ്ടു പേരും ഉള്‍പ്പടെ മണക്കാട് ഭാഗത്ത് 9 പേരാണ് രോഗികള്‍. രോഗബാധിതരായ വള്ളക്കടവിലെ വി.എസ്.എസ്.സി ഉദ്യോഗസ്ഥനും പാപ്പനംകോട്ടെ കെ.എസ്.ആര്.ടി ഡ്രൈവറും നഗരത്തിലുള്ളവരാണ്. നഗരത്തില്‍ രോഗം ബാധിച്ച് മരണപ്പെട്ട വൈദികനും വഞ്ചിയൂര്‍ സ്വദേശി രമേശനും രോഗം പകര്‍ന്നത് എവിടെയെന്ന് വ്യക്തമല്ല.
നിലവില്‍ കോര്‍പ്പറേഷനിലെ 9 വാര്‍ഡുകള്‍ പൂര്‍ണമായും 4 വാര്‍ഡുകളെ പ്രത്യേക മേഖലകളെയും കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പൂന്തുറ പ്രദേശത്തിനായി കോര്പറേഷന് പ്രത്യേക കണ്ട്രോള് റൂമും ആരോഗ്യ സ്ക്വാഡും രൂപീകരിച്ചു. നഗരത്തിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരത്തില്‍ കാഷ് ഓണ്‍ ഡെലിവറി നിര്‍ത്തലാക്കി. ഭക്ഷണം കൊണ്ടുവരുന്നവര്‍ വീടിന് പുറത്ത് ഭക്ഷണം വെച്ചു പോകണം. കണ്ടെയ്മെന്റ്സോണില് ഓണ്‍ലൈന്‍ ഭക്ഷണം വിതരണം പൂര്‍ണമായി വിലക്കി. ഇതിനിടയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മാറ്റമുണ്ട്. ബല്‍റാം കുമാര്‍ ഉപാധ്യായ ആരോഗ്യ അവധിയിലേക്ക് പോയ സാഹചര്യത്തില്‍ ദക്ഷിണ മേഖലാ ഐ ജി ഹര്‍ഷിത അട്ടല്ലൂരിക്ക് കമ്മീഷണറുടെ ചുമതല നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക