പാക്കിസ്ഥാനെതിരായ 2007 ട്വന്റി20 ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരം ടൈയിൽ അവസാനിച്ചതിനെ തുടർന്ന് ബോൾ ഔട്ടിലൂടെ ഇന്ത്യ ജേതാക്കളായത് ആരാധകർ ഇന്നും ആവേശത്തോടെ മാത്രം ഓർക്കുന്ന സുവർണ നിമിഷമാണ്. മത്സരം ടൈയിൽ അവസാനിച്ചാൽ വിജയികളെ കണ്ടെത്താൻ ‘ബോൾ ഔട്ട്’ നിയമം ഉപയോഗിക്കുന്നത് അന്ന് അത്ര പരിചിതമായിരുന്നില്ല. ട്വന്റി20 ക്രിക്കറ്റിന്റെ ആരംഭ കാലമെന്ന നിലയിൽ ഇത്തരം നിയമങ്ങളേക്കുറിച്ച് ടീമുകൾക്കു പോലും വലിയ ധാരണയുണ്ടായിരുന്നില്ല. ഫുട്ബോളിലെയും ഹോക്കിയിലെയും ഷൂട്ടൗട്ടിനെ അടിസ്ഥാനമാക്കിയാണ് ടൈ ‘പൊളിക്കാൻ’ ബോൾ ഔട്ട് നിയമം കൊണ്ടുവന്നതുതന്നെ. ബാറ്റ്സ്മാനില്ലാതെ ബോൾ ചെയ്ത് സ്റ്റംപിൽ കൊള്ളിക്കുന്നതായിരുന്നു ഈ രീതി. കൂടുതൽ തവണ സ്റ്റംപിൽ പന്ത് കൊള്ളിക്കുന്നവർ വിജയിയാകും.
അങ്ങനെയിരിക്കെയാണ് 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ – പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിലും ബോൾ ഔട്ട് നിയമം പ്രയോഗിക്കേണ്ടി വന്നത്. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. റോബിൻ ഉത്തപ്പയുടെ അർധസെഞ്ചുറിക്കരുത്തിൽ ഇന്ത്യ നേടിയത് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 141 റൺസ്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് കരുത്തായത് മിസ്ബ ഉൾ ഹഖിന്റെ അർധസെഞ്ചുറി. പക്ഷേ, അവർക്കും നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 141 റൺസ്. ഇതോടെയാണ് നിയമമനുസരിച്ച് വിജയികളെ കണ്ടെത്താൻ ബോൾ ഔട്ട് വേണ്ടിവന്നത്.
മത്സരത്തിൽ ഇന്ത്യ ബോൾ ഔട്ടിന് നിയോഗിച്ച താരങ്ങളെ കണ്ട് ആദ്യം ആരാധകർ അമ്പരന്നുവെന്നതാണ് സത്യം. പതിവു ബോളർമാരെ മാറ്റിനിർത്തി ഇന്ത്യയ്ക്കായി ബോൾ ചെയ്യാനെത്തിയത് ഓപ്പണർ വീരേന്ദർ സേവാഗ്. പിന്നാലെ റോബിൻ ഉത്തപ്പയും ഹർഭജൻ സിങ്ങുമാണ് ഇന്ത്യയ്ക്കായി ബോൾ ചെയ്തത്. മറുവശത്ത് യാസിർ അരാഫത്ത്, ഉമർ ഗുൽ, ഷാഹിദ് അഫ്രീദി എന്നിവർ പാക്കിസ്ഥാനായും ബോൾ ഔട്ടിൽ ഭാഗ്യം പരീക്ഷിച്ചു. ഇന്ത്യൻ താരങ്ങൾ മൂവരും സ്റ്റംപ് തെറിപ്പിച്ചപ്പോൾ, പാക്കിസ്ഥാൻ താരങ്ങളിൽ ആർക്കും സ്റ്റംപിൽ തൊടാന് പോലുമായില്ല. ഫലത്തിൽ ഇന്ത്യ ബോൾ ഔട്ടിൽ മത്സരം 3–0ന് സ്വന്തമാക്കി.
അന്ന് പതിവു ബോളർമാർക്കു പകരം ബോളിങ്ങിൽ അത്ര പരിചിതരല്ലാത്ത സേവാഗിനെയും റോബിൻ ഉത്തപ്പയെയും ഇന്ത്യ പരീക്ഷിക്കാൻ കാരണമെന്താണ്? പേസ് ബോളർമാരായ അജിത് അഗാർക്കർ, എസ്.ശ്രീശാന്ത്, ആർ.പി. സിങ്, ഇർഫാൻ പഠാൻ എന്നിവരെ മാറ്റിനിർത്തിയാണ് ഇവർക്ക് ഇന്ത്യ അവസരം നൽകിയത്. അന്ന് സേവാഗും ഉത്തപ്പയും ഉൾപ്പെടെയുള്ളവരെ ബോളിങ്ങിൽ പരീക്ഷിക്കാൻ ക്യാപ്റ്റൻ ധോണിക്ക് നിർദ്ദേശം നൽകിയത് താനാണെന്ന് വെളിപ്പെടുത്തുകയാണ് അന്ന് ഇന്ത്യൻ ബോളിങ് പരിശീലകനായിരുന്ന വെങ്കടേഷ് പ്രസാദ്. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം:
ഞങ്ങൾ ലോകകപ്പിലെ നിയമങ്ങളും ചട്ടങ്ങളും ആദ്യമേ ശ്രദ്ധിച്ചിരുന്നു. അന്ന് മത്സരം ടൈയിൽ അവസാനിച്ചാൽ സൂപ്പർ ഓവർ ഉണ്ടായിരുന്നില്ല. പകരം ബോൾ ഔട്ട് നിയമമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പരിശീലന സമയത്ത് ഞങ്ങൾ അത് പരീക്ഷിച്ചിരുന്നു’ – രവിചന്ദ്രൻ അശ്വിനുമൊത്തുള്ള യുട്യൂബ് ചാറ്റിൽ പ്രസാദ് വെളിപ്പെടുത്തി.
‘അന്ന് ബാറ്റ്സ്മാൻമാരും ബോളർമാരും തമ്മിൽ ബോൾ ഔട്ട് മത്സരം പോലും ഞങ്ങൾ നടത്തിയിരുന്നു. അന്ന് ധോണിയും സേവാഗും ഉത്തപ്പയും ഉൾപ്പെടെയുള്ള ബാറ്റ്സ്മാൻമാർക്കും ബോൾ ചെയ്യാൻ വലിയ താൽപര്യമായിരുന്നു. അതുകൊണ്ടുതന്നെ നെറ്റ്സിൽ ഞങ്ങൾ ബോൾ ഔട്ട് പരിശീലനം നടത്തും’ – പ്രസാദ് വിശദീകരിച്ചു.
‘താരങ്ങൾ ബോൾ ഔട്ട് പരിശീലിക്കുമ്പോൾ ഞാൻ മാറിനിന്ന് വീക്ഷിക്കും. അതുകൊണ്ട് ആരൊക്കെയാണ് സ്ഥിരമായി വിക്കറ്റിൽ പന്ത് കൊള്ളിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. സേവാഗും ഉത്തപ്പയും ഹർഭജനുമെല്ലാം അന്ന് സ്ഥിരമായി വിക്കറ്റ് എറിഞ്ഞ് വീഴ്ത്തിയിരുന്നവരാണ്’ – പ്രസാദ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക