ജയ്പുർ : രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കേന്ദ്രമന്ത്രിക്കും വിമത എംഎൽഎയ്ക്കും എതിരെ കേസ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്, വിമത കോൺഗ്രസ് എംഎൽഎ ഭൻവർ ലാൽ ശർമ എന്നിവർക്കെതിരെയാണു പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപിയുമായി ചേർന്നാണു വിമത എംഎൽഎമാർ അശോക് ഗെലോട്ട് സർക്കാരിനെതിരെ പദ്ധതിയൊരുക്കിയതെന്ന് ഇതോടെ വ്യക്തമായെന്നു കോൺഗ്രസ് ആരോപിച്ചു.
‘മിസ്റ്റർ ഓഫിസർ എന്നെ വെടിവയ്ക്കരുത്’; സോഷ്യൽ മീഡിയ കാണാത്ത ഫ്ലോയിഡിന്റെ അവസാന നിമിഷങ്ങൾ
ബിജെപിയെ കൂട്ടുപിടിച്ചു സർക്കാരിനെ വീഴ്ത്താൻ പദ്ധതിയിടുന്ന തരത്തിലുള്ള ശബ്ദസന്ദേശം പുറത്തുവന്നതിനെ തുടർന്നു വിമത എംഎൽഎമാരായ ഭൻവർ ലാൽ ശർമ, വിശ്വേന്ദ്ര സിങ് എന്നിവരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത്തുമായി ഇരുവരും നടത്തിയ സംഭാഷണത്തിന്റെ തെളിവുകൾ കിട്ടിയതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. മറ്റൊരു ബിജെപി നേതാവ് സഞ്ജയ് ജെയിനുമായുള്ള സംഭാഷണവും പുറത്തുവന്നു. സസ്പെൻഡ് ചെയ്ത എംഎൽഎമാർക്കു കാരണംകാണിക്കൽ നോട്ടിസ് നൽകിയതായും സുർജേവാല പറഞ്ഞു.
ഇതിനിടെ, ബിജെപി ഭരിക്കുന്ന ഹരിയാനയിലെ റിസോർട്ടിൽനിന്ന് എത്രയും വേഗം വിമത എംഎൽഎമാർക്കൊപ്പം ജയ്പുരിലെത്തുക, രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിനുമേൽ അവകാശവാദമുന്നയിക്കില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുക എന്നീ ഉപാധികൾ അംഗീകരിച്ചാൽ സച്ചിൻ പൈലറ്റിനു പാർട്ടിയിൽ സ്ഥാനമുണ്ടാകുമെന്നു കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇതംഗീകരിച്ചാൽ അയോഗ്യത അടക്കം എല്ലാ നടപടികളും പിൻവലിക്കുമെന്ന സന്ദേശവും സച്ചിനെ അറിയിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാ സ്പീക്കർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരെ സച്ചിനും കൂടെയുള്ള 18 എംഎൽഎമാരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക