മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോവിഡ് അനന്തര പരിശീലന ക്യാംപ് ദുബായിൽ ആരംഭിക്കാൻ ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) എപ്പെക്സ് കൗൺസിൽ യോഗത്തിൽ തീരുമാനം. ഇന്ത്യയിൽ കോവിഡ് കൂടിവരുന്ന സാഹചര്യത്തിലാണു ക്യാംപ് യുഎഇയിൽ തുടങ്ങാൻ തീരുമാനം. അതോടൊപ്പം, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ടൂർണമെന്റ് ദുബായിൽ നടത്താനും ബിസിസിഐക്കു പദ്ധതിയുണ്ടെന്നു സൂചനകളുണ്ട്. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോഗമാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. ഐപിഎല്ലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കേണ്ടത് ഐപിഎൽ ഗവേണിങ് കൗൺസിലാണ്.
ക്യാംപിനായി ദുബായിക്കു പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ട്. എന്നാൽ, രാജ്യത്തു കോവിഡ് കേസുകൾ കൂടിവരുന്നതിനാൽ അഹമ്മദാബാദും ധരംശാലയും സുരക്ഷിതമല്ലെന്നാണു ബിസിസിഐ നിലപാട്. ഓസ്ട്രേലിയ വേദിയാകാനിരിക്കുന്ന ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് മാറ്റിവയ്ക്കുമെന്നും അപ്പോൾ വരുന്ന ഒഴിവിൽ സെപ്റ്റംബർ – നവംബർ മാസങ്ങളിലായി ഐപിഎൽ നടത്താമെന്നുമാണു ബിസിസിഐയുടെ കണക്കുകൂട്ടൽ. 2014ൽ ദുബായ് ഭാഗികമായി ഐപിഎല്ലിനു വേദിയൊരുക്കിയിരുന്നു. ലോകകപ്പ് മാറ്റിവയ്ക്കുന്ന കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക