കാസർഗോഡ് നീലേശ്വരം പീഡനക്കേസിൽ പെൺകുട്ടിയുടെ രണ്ടാനമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇവരെയും കേസിൽ പ്രതി ചേർത്തു. രണ്ടാനമ്മ അറിഞ്ഞുകൊണ്ടാണ് പിതാവും മറ്റുള്ളവരും 16-കാരിയെ പീഡിപ്പിച്ചതെന്നാണ് വിവരം .
കഴിഞ്ഞ രണ്ട് വർഷമായി 16 വയസ്സുകാരി പീഡനത്തിനിരയായെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് മദ്രസ അധ്യാപകനായ പിതാവടക്കം നാല് പേരെയാണ് പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പിടിയിലായ മറ്റ് മൂന്നുപേരും പെൺകുട്ടിയുടെ സമീപവാസികളായ യുവാക്കളാണ്. ഇവരുടെ പേരുകൾ പെൺകുട്ടി തന്നെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, പെൺകുട്ടിയുടെ പിതാവ് നേരത്തെയും പോക്സോ കേസിൽ ഉൾപ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു.
പിതാവും രണ്ടാനമ്മയും ചേർന്ന് സാമ്പത്തിക നേട്ടത്തിനായി പെൺകുട്ടിയെ മറ്റുള്ളവർക്ക് കാഴ്ചവെച്ചതായും കണ്ടെത്തി. പെൺകുട്ടിക്ക് ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറെയും പോലീസ് ചോദ്യംചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
രണ്ട് വർഷമായി പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനിടെ ഗർഭിണിയാവുകയും ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു. ഈ വിവരമറിഞ്ഞ പെൺകുട്ടിയുടെ മാതൃസഹോദരന്മാരാണ് പോലീസിൽ പരാതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക