ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ മിഗ്-29കെ ജെറ്റ് പോര്‍വിമാനങ്ങള്‍ വ്യോമസേനയുടെ വടക്കന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുമെന്നു റിപ്പോര്‍ട്ട്. പൊസൈഡന്‍ 81 അന്തര്‍വാഹിനിവേധ യുദ്ധവിമാനം കിഴക്കന്‍ ലഡാക്കില്‍ നിരീക്ഷണത്തിനായി വിന്യസിച്ചതിനു പിന്നാലെയാണു നടപടി.
ഓഗസ്റ്റ് രണ്ടാം പകുതിയോടെ അഞ്ച് റഫാല്‍ പോര്‍വിമാനങ്ങള്‍ വ്യോമസേന ലഡാക്ക് മേഖലയില്‍ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 27ന് ആദ്യബാച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണു വിവരം.
ദേശീയ സുരക്ഷാ ഭീഷണികള്‍ക്കെതിരെ മൂന്നു സേനാവിഭാഗങ്ങളുടെയും സംയുക്തനീക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നാവികസേനയുടെ മിഗ്-29കെ ജെറ്റ് പോര്‍വിമാനങ്ങള്‍ രണ്ടു വ്യോമസേനാ താവളങ്ങളില്‍ എത്തിക്കുന്നതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ശത്രുകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്ന വ്യോമസേനാ വിമാനങ്ങള്‍ക്കു ശക്തമായ പിന്തുണ ഒരുക്കുകയാണു ലക്ഷ്യം. നിലവില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് 50 മിഗ്-29കെ ജെറ്റ് വിമാനങ്ങളാണുള്ളത്. ഇതില്‍ 18 എണ്ണവും വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലാണു നിലയുറപ്പിച്ചിട്ടുള്ളത്.
ഇന്ത്യന്‍ വ്യോമസേന സുഖോയ്30 എംകെഐ, ജഗ്വാര്‍, മിറാഷ് 2000 തുടങ്ങി പ്രധാന പോര്‍വിമാനങ്ങളെല്ലാം കിഴക്കന്‍ ലഡാക്കിലും അതിര്‍ത്തി കേന്ദ്രങ്ങളിലും വിന്യസിച്ചിട്ടുണ്ട്. നയതന്ത്ര ചര്‍ച്ചകള്‍ക്കു പിന്നാലെ ചൈനയും ഇന്ത്യയും അതിര്‍ത്തിയില്‍നിന്നു പിന്മാറ്റം തുടരുകയാണെങ്കിലും അതീവജാഗ്രതയിലാണ് ഇന്ത്യൻ സേന ചുവടുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കിഴക്കന്‍ ലഡാക്ക് മേഖലയില്‍ വ്യോമസേന രാത്രി പട്രോളിങ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക