പാക്കിസ്ഥാനിൽ മുതിർന്ന മാധ്യമ പ്രവർത്തകനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. സര്‍ക്കാർ സ്ഥാപനങ്ങളെ രൂക്ഷഭാഷയിൽ വിമര്‍ശിച്ചിരുന്ന മതിയുല്ല ജന്നിനെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച ഇസ്ലാമാബാദിലായിരുന്നു സംഭവം. ഇക്കാര്യം മാധ്യമ പ്രവർത്തകന്റെ കുടുംബവും സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചു. സെക്ടർ ജി–6 പ്രദേശത്തുകൂടി കാറിൽ സഞ്ചരിക്കുകയായിരുന്ന ജന്നിനെനെ ചിലർ ബലം പ്രയോഗിച്ചു കടത്തിക്കൊണ്ടുപോകുകയായിരുന്നു.
സംഭവത്തിന്റെ ഒരു വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തലസ്ഥാന നഗരത്തിന്റെ ഹൃദയ ഭാഗത്തുവച്ചാണ് മതിയുല്ല ജന്നിനെ കടത്തിയതെന്ന് അദ്ദേഹത്തിന്റെ മകൻ ട്വിറ്ററില്‍ പ്രതികരിച്ചു. അന്വേഷണ ഏജൻസികൾ അദ്ദേഹത്തെ കണ്ടെത്തണം. ദൈവം അദ്ദേഹത്തെ സുരക്ഷിതനാക്കട്ടെ– മകൻ പിതാവിന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഒരു സ്കൂളിന് പുറത്തു പാർക്ക് ചെയ്ത നിലയിലാണ് അദ്ദേഹത്തിന്റെ കാർ കണ്ടെത്തിയതെന്നു ഭാര്യയും സഹോദരനും സ്ഥിരീകരിച്ചു.
കാറിനകത്തുനിന്ന് ഒരു മൊബൈൽ ഫോണും കണ്ടെത്തി. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽനിന്നു വിവരങ്ങള്‍ തേടിയതായി പാക്കിസ്ഥാൻ മന്ത്രി ഷിബിലി ഫറാസ് പ്രതികരിച്ചു. മാധ്യമ പ്രവർത്തകരെ സംരക്ഷിക്കേണ്ടതു സർക്കാർ ചുമതലയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
മൂന്നു വാഹനങ്ങളിലെത്തിയ ആയുധധാരികളാണു ജന്നിനെ ആക്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. രാജ്യത്തെ സർക്കാർ, സുരക്ഷാ സ്ഥാപനങ്ങൾ, ജുഡീഷ്യറി എന്നിവയെ നിരന്തരം വിമർശിച്ചിരുന്ന ആളാണ് മതിയുല്ല ജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക