കോവിഡ് സമ്പർക്ക വ്യാപനം ഭീഷണിയായതോടെ കോഴിക്കോട് നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളെല്ലാം കണ്ടെയ്ന്മെന്റ് സോണില്‍. വലിയങ്ങാടി, മിഠായിത്തെരുവ്, പുതിയസ്റ്റാന്‍ഡ് പരിസരം തുടങ്ങിയ പ്രധാനകേന്ദ്രങ്ങളാണ് കണ്ടെയ്ന്മെന്റ് സോണായത്.
തുണിക്കടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എസ് എം സ്ട്രീറ്റ് പൂര്‍ണമായി അടച്ചത്. മറ്റു സ്ഥലങ്ങളിലെല്ലാം അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. പാളയം മാര്‍ക്കറ്റ് കണ്ടയിന്മെന്റ് സോണ്‍ അല്ലെങ്കിലും ഇവിടെയും കര്‍ശന നിയന്ത്രണങ്ങളുണ്ട്. വാഹനങ്ങള്‍ക്ക് ഇങ്ങോട്ട് പ്രവേശനമില്ല. മുഴുവന്‍ സമയവും പൊലീസിന്റെ നിരീക്ഷണവും ഉണ്ട്.
വലിയങ്ങാടിയില്‍ പലചരക്കു കടകള്‍ മാത്രം തുറക്കും. പകല്‍ 10 മുതല്‍ 6 വരെയാണ് പ്രവര്‍ത്തനാനുമതി. കടയ്ക്ക് മുന്നില്‍ മൂന്നു പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. പ്രദേശത്ത് കയറ്റിറക്ക് തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കി. കൂടാതെ കടകളിലെ ജീവനക്കാരുടെ എണ്ണം പകുതിയാക്കി.
കണ്ടെയ്ന്മെന്റ് സോണിലുള്ളവര്‍ ജോലിക്ക് വരുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. കൂടുതല്‍ ആളുകളെത്തുന്ന മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യ സാധനങ്ങള്‍ വില്പന നടത്തുന്ന കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.
കണ്ടെയ്ന്മെന്റ് സോണ്‍ മേഖലകളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിര്‍ദേശം നല്കി. ഒളവണ്ണ, പന്തീരാങ്കാവ്, പെരുമണ്ണ പഞ്ചായത്ത് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഉത്തരമേഖലാ ഐജി അശോക് യാദവ്, സിറ്റി കമ്മിഷണര്‍ എ.വി. ജോര്‍ജ്, ഡിപിസി സുജിത്ത് ദാസ് എന്നിവരാണു നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക