വിമാനം അപകടത്തില്‍പെടുന്നതിനു മുമ്പ് മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച് എയര്‍ ട്രാഫിക് കണ്ട്രോള് (എടിസി) വിഭാഗം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി. എടിസി കൃത്യമായി വിവരങ്ങള്‍ പൈലറ്റുമാരെ അറിയിച്ചിരുന്നു. കാറ്റ് നിശ്ചിതപരിധിയിലായിരുന്നു. ലാന്‍ഡ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാന പൈലറ്റ് ആണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അരുണ്‍കുമാര്‍ പറഞ്ഞു.
കരിപ്പൂരിലെ ടേബിള്‍ടോപ്പ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത വിമാനം തെന്നിനീങ്ങി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണോ അപകടകാരണമെന്ന പരിശോധന നടക്കുന്നുണ്ട്.
എടിസി നിര്‍ദേശമനുസരിച്ച് പ്രൈമറി റണ്‍വേയില്‍ ആദ്യലാന്‍ഡിങ്ങിനു ശ്രമിച്ചശേഷം ദൂരക്കാഴ്ചയുടെ പ്രശ്നത്തെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം റണ്‍വേ 10ല്‍ ഇറക്കാന്‍ വീണ്ടും പൈലറ്റ് തീരുമാനിക്കുകയായിരുന്നു. കാറ്റിന്റെ (ടെയില്‍ വിന്‍ഡ്) വേഗം മണിക്കൂറില്‍ 10 നോട്ടിക്കല്‍ മൈലിനു മുകളിലാണെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഏറെ ദൂരം പിന്നിട്ടശേഷമാണ് വിമാനം റണ്‍വേ തൊട്ടതെന്ന വിവരം പൈലറ്റിനെ അറിയിച്ചോ എന്ന ചോദ്യത്തിന് അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തരെ അറിയിച്ചുവെന്നും അലാറം മുഴക്കിയെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പത്തു മിനിട്ടിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക