ബംഗളൂരു: ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റിനെത്തുടര്‍ന്നു ബംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി അരങ്ങേറിയ കലാപത്തില്‍ 60 പേര് കൂടി അറസ്റ്റില്‍. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണം 206 ആയി. നാഗ്വാര വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് കോര്‍പ്പറേറ്ററുടെ ഭര്‍ത്താവ് കലീം പാഷ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് കോണ്‍ഗ്രസുമായും എസ്ഡിപിയുമായും അടുത്ത രാഷ്ടീയ ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
ഓഗസ്റ്റ് 11നു കെജി ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളിലാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. പുലികേശി നഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് വിവാദപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് ജനക്കൂട്ടം എംഎല്‍എയുടെ വസതി ആക്രമിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെടുകയും കലാപത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം തന്നെ 110 പേര് അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക