സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ തകർക്കാനുള്ള ബഹുമുഖ പദ്ധതികളാണ് കോൺഗ്രസും ബിജെപിയും തയ്യാറാക്കിയിട്ടുള്ളതെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അപ്രഖ്യാപിത വിമോചനസമരമാണ് നടക്കുന്നത്.
ഇ എം എസ് സർക്കാരിനെ താഴെയിറക്കാൻ നടത്തിയ വിമോചനസമരത്തെ അനുസ്മരിപ്പിക്കുന്ന പ്രചാരണ കോലാഹലങ്ങളാണ് അഴിച്ചുവിടുന്നത്. പാർടി നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ എന്തും വിളിച്ചുപറയുന്നതാണ് വിമോചനസമരഘട്ടത്തിൽ കണ്ടത്.
സമാനമാണ് ഇപ്പോഴും. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും മന്ത്രിമാർക്കും പാർടി നേതാക്കൾക്കും എതിരായി നിലവിട്ടുള്ള കള്ളപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്.
ജനങ്ങൾക്കൊപ്പംനിന്ന് ജനക്ഷേമം ഉറപ്പാക്കിയ സർക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളത്. ഇതേ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചതാണ് കോൺഗ്രസിനെയും ബിജെപിയെയും വിറളിപിടിപ്പിച്ചത്. സ്വർണക്കടത്ത് കേസിൽ സർക്കാരിന് ബന്ധമില്ലാത്തതുകൊണ്ടാണ് സമഗ്ര അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.
എൻഐഎ അന്വേഷിക്കുന്ന ഈ കേസിൽ ഇതുവരെ സർക്കാരുമായോ സിപിഐ എമ്മുമായോ ബന്ധമുള്ള ആരും പ്രതിയായിട്ടില്ല. അറസ്റ്റിലായവർ ബിജെപി, ലീഗ് ബന്ധമുള്ളവരാണ്. എന്നിട്ടും സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക