തിരുവനന്തപുരം മംഗലപുരത്ത് കോവിഡ് നിയന്ത്രണം പാലിക്കാതെ വിറ്റ മീന്‍ പിടിച്ചെടുത്ത് വീട്ടില്‍ കൊണ്ടുപോയ സംഭവത്തിൽ മൂന്നു എ.എസ്.ഐമാരെ എആര്‍ ക്യാംപിലേയ്ക്ക് മാറ്റി. മീന്‍ മറിച്ചുവിറ്റതായും ഇവർക്കെതിരെ ആരോപണമുണ്ട്.
കഠിനംകുളം കായലിൽ നിന്ന് നിരോധനം ലംഘിച്ച് പിടിക്കുന്ന മീൻ പൊലീസ് പിടിച്ചെടുത്ത് രഹസ്യമായി വിൽക്കുകയും ബാക്കി വീട്ടിൽ കൊണ്ടുപോവുകയും ചെയ്തെന്നായിരുന്നു ആരോപണം. വലവീശി പിടിച്ച കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽപന നടത്തിയപ്പോൾ ആൾക്കൂട്ടം ഒഴിവാക്കാനെത്തിയതായിരുന്നു പൊലീസ്.
എല്ലാവരെയും ഓടിച്ച ശേഷം മീൻ പിടിച്ചെടുത്തു. ഇതിനിടെ ഒരാൾ കായൽ വെട്ടിലേക്ക് എടുത്തു ചാടി. ഭയന്ന പൊലീസ് സ്ഥലം വിടുകയായിരുന്നു. ജീപ്പിൽ കടത്തിയ മീനാണ് പിന്നീട് ഇടനിലക്കാരെ ഉപയോഗിച്ച് കച്ചവടം നടത്തിയതെന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
സംഭവം മുരുക്കുംപുഴയിലെ ജനകീയ സമിതി പ്രവർത്തകർ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെയും രഹസ്യ വിഭാഗത്തിൻെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. വിഷയം പുറത്തറിയാതെ തീർക്കാൻ ശ്രമം നടക്കുന്നുവെന്നു ആരോപണമുണ്ടായിരുന്നു.
ചെമ്പഴന്തിക്കു സമീപം വനിതാ എസ് ഐയും പൊലീസുകാരനും ചേർന്ന് രാത്രി പൊലീസ് ജീപ്പിൽ അലങ്കാരച്ചെടി മോഷ്ടിച്ചു കടത്തിയ വാർത്തയ്ക്ക്പിന്നാലെയാണ് മീൻസംഭവം. രണ്ടു കാര്യവും സേനയ്ക്ക് അപമാനകരമാണെന്നു കരുതുന്ന പൊലീസുകാർ തന്നെ ഇക്കാര്യത്തിൽ നടപടി ഉണ്ടാകാത്തതിൽ അമർഷമുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക