കോവിഡ് വാക്സീൻ മൂന്നാം ഘട്ട പരീക്ഷണം ലക്ഷ്യം മറികടന്ന് കൂടുതൽ പേരിലേക്ക്. ഇതിനോടകം മലയാളികൾ അടക്കം 115 രാജ്യക്കാരായ കാൽ ലക്ഷത്തിലേറെ പേർ കുത്തിവയ്പ് എടുത്തുകഴിഞ്ഞു. 15,000 പേർക്ക് കുത്തിവയ്പ് നടത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും വിവിധ രാജ്യക്കാർ മുന്നോട്ടു വന്നതോടെ പരീക്ഷണം തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇതിൽ ഭാഗഭാക്കാകാൻ താൽപര്യമുള്ള വിവിധ രാജ്യക്കാർക്ക് ഇനിയും അവസരമൊരുക്കുമെന്ന് പദ്ധതിക്കു നേതൃത്വം നൽകുന്ന ജി42 ഹെൽത്ത്കെയർ സിഇഒ ആഷിഷ് കോശി പറഞ്ഞു. ഫുജൈറയിൽ കുത്തിവയ്പ് കേന്ദ്രം ഉടൻ തുടങ്ങുമെന്നും സൂചിപ്പിച്ചു. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെയും അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെയും സഹകരണത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ ഗ്രൂപ്പ് 42 ഹെൽത്ത് കെയറിന്റെ (ജി42) നേതൃത്വത്തിലാണ് വാക്സീൻ പരീക്ഷണം നടന്നുവരുന്നത്.
ചൈനയിലെ സിനോഫാം സിഎൻബിജി കമ്പനി വികസിപ്പിച്ച വാക്സീന്റെ ആദ്യ 2 ഘട്ടങ്ങളിലെ പരീക്ഷണം അവിടെ പൂർത്തിയാക്കിയിരുന്നു. യുഎഇയിൽ വാക്സീൻ സ്വീകരിച്ചവരിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
‘ലോക പരീക്ഷണം’
∙ 115 രാജ്യക്കാരാണ് യുഎഇയിൽ കുത്തിവയ്പ്പെടുത്തത്. ലോകത്ത് ഇത്രയധികം രാജ്യക്കാർ ഒരു വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളാകുന്നത് ഇതാദ്യമാണെന്ന് ജി42 ഹെൽത്ത്കെയർ സിഇഒ ആഷിഷ് കോശി
∙ പരീക്ഷണത്തിന് എത്തിയവരിൽ സ്വദേശികളാണ് മുന്നിൽ. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്.
∙ 18നും 60നും ഇടയിൽ പ്രയമുള്ളവർക്കാണു കുത്തിവയ്പ്പ്. എന്നാൽ, 60നു മുകളിൽ പ്രായമുള്ളവർക്ക് ആരോഗ്യപ്രശ്നമില്ലെങ്കിൽ കുത്തിവയ്പ് നടത്താം. അബുദാബി മോഡൽ സ്കൂൾ പ്രിൻസിപ്പൽ വിവി അബ്ദുൽഖാദറിന് ഇത്തരത്തിൽ കുത്തിവയ്പ്പെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക