കൂത്തുപറമ്പ് നഗരമധ്യത്തിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാറാലിൽ നിർദിഷ്ട ബസ് സ്റ്റാൻഡ് സൈറ്റിനു സമീപത്തെ സ്വകാര്യ ലോഡ്ജിൽ ഇരിട്ടി സ്വദേശിയായ യുവാവ് കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളെ തട്ടിക്കൊണ്ടു പോകാൻ എത്തിയതാണ് മലപ്പുറത്തു നിന്നുള്ള ക്വട്ടേഷൻ ടീം. തുടർന്ന് യുവാവിന്റെ ബന്ധുക്കളും മലപ്പുറം സംഘവും തമ്മിൽ ഏറ്റുമുട്ടി.
യുവാവ് ഗൾഫിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കടത്തിക്കൊണ്ടു വന്നതായും ഇത് ഉടമയെ ഏൽപിക്കാത്തതിനാൽ ആണ് ക്വട്ടേഷൻ ടീം കൂത്തുപറമ്പിൽ എത്തിയതെന്നും പറയുന്നു. ഈ മാസം 9നാണ് ദിൻഷാദ് എന്ന പേരാമ്പ്ര സ്വദേശി സ്വർണവുമായി കൊച്ചി വിമാനത്താവളത്തിൽ എത്തിയത്.
ധാരണ പ്രകാരം ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ സ്വർണം കൈമാറണമായിരുന്നു. എന്നാൽ സ്വർണം കിട്ടാതായതോടെ യുവാവിനെ അന്വേഷിച്ചു പേരാമ്പ്രയിലും ഇരിട്ടിയിലെ ഭാര്യ വീട്ടിലും ഗുണ്ടാസംഘം എത്തി.
പിന്നീട് ഇവർ എങ്ങനെയോ മൊബൈൽ ടവർ ലൊക്കേഷൻ സംഘടിപ്പിച്ചാണു കൂത്തുപറമ്പിലെത്തുന്നത്. ദിൻഷാദിന്റെ നിരീക്ഷണ കാലാവധി ഇന്നലെ അവസാനിക്കുന്ന വിവരം അറിഞ്ഞാണ് ഇവിടെ സംഘം പ്രത്യക്ഷപ്പെട്ടത്.
2 വാഹനങ്ങളിലായി ആണ് മലപ്പുറം സംഘം എത്തിയത്. വിവരം മനസ്സിലാക്കിയ യുവാവിന്റെ അളിയനും സംഘവും ഇവിടെ എത്തി. നേരത്തെ തന്നെ കെട്ടിടത്തിനകത്തു കയറിയ ഗുണ്ടാസംഘത്തിലെ 4 പേർ കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നു ദിൻഷാദിനെ എടുത്തുകൊണ്ടുവന്നു കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. കെട്ടിടത്തിനകത്തു നിന്നും യുവാവിനെ രണ്ടുപേർ ചേർന്നു ബലമായി പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഈ സമയം ദിൻഷാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപേർ മറ്റൊരു കാറിൽ എത്തി ഇവരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. തുടർന്നാണു നാട്ടുകാരിൽ നിന്നു വിവരം അറിഞ്ഞ് പൊലീസ് എത്തുന്നത്. പൊലീസ് എത്തുമ്പോഴേക്ക് മലപ്പുറത്തു നിന്ന് എത്തിയ സംഘത്തെ ദിൻഷാദിന്റെ കൂട്ടുകാരും ബന്ധുക്കളും ചേർന്നു മർദിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ രണ്ടുപേർ തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനു നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറത്തു നിന്നെത്തിയവരെ മർദിച്ചതിനു കൊലപാതക ശ്രമത്തിന് 4 പേർക്ക് എതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നു പോലീസ് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും ഇവർ ഒന്നും പറയാൻ തയാറായില്ല.
വിസ സംബന്ധമായ വിഷയമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നാണു മൊഴി നൽകിയത്. പിന്നീടു വിശദമായി ചോദ്യം ചെയ്തതോടെയാണു യഥാർഥ കാരണം പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കൂത്തുപറമ്പ് കേന്ദ്രീകരിച്ച് സ്വർണക്കടത്തു നടക്കുന്നതായും പൊലീസിനു വിവരം ലഭിച്ചു. സിഐ ബിനു മോഹൻ, എസ്ഐമാരായ കെ.ടി.സന്ദീപ്, പി.ബിജു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക