യുഡിഎഫ് മീൻ ഇല്ലാതെ മീൻ കറി വെക്കുന്നവരാണെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. കമ്പിയും സിമന്റും ഇല്ലാതെ പാലം നിർമ്മിക്കാം എന്ന് കാണിച്ചവരാണ് അവർ. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് വേട്ടയാടാനുളള നീക്കം അനുവദിച്ച് തരില്ല. അതിന് വെച്ച വെളളം അങ്ങ് വാങ്ങിവെച്ചാൽ മതിയെന്നും ഗണേഷ് പറഞ്ഞു. നിയമസഭയിൽ സർക്കാരിനെതിരായ അവിശ്വാസത്തെ പ്രമേയത്തിൽ എതിർപ്പ് അറിയിച്ച് സംസാരിക്കുകയായിരുന്നു ഗണേഷ്.
ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ
അഴിമതിക്കെതിരായ അവിശ്വാസ പ്രമേയം എന്ന നിലയിലാണ് എന്റെ പ്രിയ സുഹൃത്ത് സതീശൻ ഇത് അവതരിപ്പിച്ചത്. ആ പ്രമേയത്തെ അതിശക്തമായി എതിർക്കുന്നു. കാരണം സതീശന്റെ അവതരണത്തിന് ഒരു ആത്മാർത്ഥ ഇല്ലായിരുന്നു. ഈ സതീശനെ എനിക്ക് പണ്ടെ അറിയാം. മനസിന് പിടിക്കാത്ത കാര്യം അദ്ദേഹം പറഞ്ഞാൽ ശരിയാകില്ല. കാരണം സതീശന് അറിയാം പറയുന്നത് അസത്യമാണെന്ന്. അതുകൊണ്ട് അത്രയും ആത്മാർത്ഥത വേണ്ടെന്ന്. പിന്നീട് തുടർന്ന് പറഞ്ഞത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്, അദ്ദേഹം എന്തു പറയുമ്പോഴും നമ്മൾ മനസിലാക്കേണ്ടത്, ഞാനും മുതല മാച്ചാനും കൂടി ചേർന്ന് ഒരു കടുവയെ പിടിച്ചു എന്ന് പറയുന്ന ആൾ ആണ് അദ്ദേഹം. അപ്പോ അദ്ദേഹത്തിന്റെ ആരോപണവും നമുക്ക് മനസിലായി. പിടി തോമസിനാണ് എങ്കിൽ എപ്പോഴും ആരോപണമാണ്. തെളിവ്, എന്തെങ്കിലും, ഒരു ചെറുകടലാസ് കയ്യിൽ ഇല്ലാത്ത ആളാണ് പിടി തോമസ്. ഇവരാണ് ഇത് അവതരിപ്പിച്ചത്.
അഴിമതിയെക്കുറിച്ച് ആരാണ് പറയുന്നത്. യുഡിഎഫ്, ആരാണ് യുഡിഎഫ്? മീൻ ഇല്ലാതെ മീൻകറി വെക്കുന്നവർ, നെയ്യ് ഒഴിക്കാതെ നെയ്യ് റോസ്റ്റ് ഉണ്ടാക്കും. കമ്പിയും സിമന്റും ഇല്ലാതെ പാലം നിർമ്മിക്കും. മോട്ടിക്കാൻ അല്ല അവരുടെ കൂടെ കുറെനാൾ നിന്നത്. അതുകൊണ്ട് ധൈര്യമായിട്ട് ഇതൊക്കെ പറയാം. ഞാൻ മോഷ്ടിക്കാൻ നിന്നവൻ അല്ല. അതുകൊണ്ടാണ് എനിക്ക് യുഡിഎഫിൽ നിന്ന് പോകേണ്ടിവന്നത്. കമ്പിയും സിമന്റും ഇല്ലാതെ പാലം പണിയാൻ കഴിയുമെന്ന് തെളിയിച്ച യുഡിഎഫുകാരാണ് ഇവിടെ അഴിമതിയില്ലാതെ കഴിഞ്ഞ നാലര വർഷമായി ഗവൺമെന്റ് മുന്നോട്ട് പോകുന്നത് കാണുന്നത്. ഇവിടെ ഇത്രയും ആരോപണങ്ങൾ ഒക്കെ പറഞ്ഞു. എല്ലാം പറയുന്നത് അല്ലാതെ, ഒരു കടലാസ് ഈ മേശപ്പുറത്തേക്ക് വയ്ക്കൂ. ഞാൻ ഈ നിയമസഭയിൽ 11 മണിക്ക് ഒരു മന്ത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചതിന് പന്ത്രണ്ടര മണിക്ക് എന്നെ സസ്പെൻഡ് ചെയ്ത മുന്നണിയാണ് യുഡിഎഫ്.
അവിടെ നിന്ന് ബൈ പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ് ഞാൻ. ഇപ്പോഴും ഞാൻ പറയുന്നു, അഴിമതിയെക്കുറിച്ച് പറയാൻ യുഡിഎഫിന് യാതൊരു അവകാശവും ഇല്ല. കാരണം ഈ ഗവൺമെന്റ് കഴിഞ്ഞ നാലര വർഷം കൊണ്ട് ഈ ഇരിക്കുന്ന 140 എംഎൽഎമാരും ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും അടക്കം 141 മണ്ഡലത്തിൽ 5100 കോടിയുടെ കിഫ്ബി വികസനം തന്നെ കൊണ്ടുവന്നിട്ടുണ്ട്.
പ്രതിപക്ഷത്ത് നിന്ന് നല്ല ആരോപണങ്ങൾ ഒന്നും വന്നില്ല. വെറുതെ പുകമറ സൃഷ്ടിക്കുക, ഉണ്ടയില്ല വെടി പൊട്ടിക്കുക എന്നുളള ചൊല്ലുകളാണ് ഓർമ്മ വരുന്നത്. ഉമ്മൻചാണ്ടി സർക്കാർ ഭരണകാലത്ത് പഞ്ചായത്തിൽ ഇതുപോലൊരു ഭരണപദ്ധതി ഉണ്ടായിരുന്നോ? ഇല്ല. അന്ന് മന്ത്രിയായിരുന്ന മുനീർ ആവശ്യപ്പെട്ടു, ആ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഞാൻ ആവശ്യപ്പെട്ടു. ചെവിക്കൊളളാൻ തയ്യാറായില്ല. അന്ന് വന്നത് പ്രധാനമന്ത്രി ആവാസ് യോജന അടക്കമുളള കേന്ദ്രത്തിന്റെ പദ്ധതികളാണ്. അന്ന് ഒരു പഞ്ചായത്ത് മെംബർക്ക് പരമാവധി അഞ്ചോ ആറോ വീട് കിട്ടി. ഇന്ന് ഒരു പഞ്ചായത്ത് മെംബർക്ക് 50 മുതൽ 70 വീടുകളാണ് തന്റെ വാർഡിൽ നൽകാൻ കഴിഞ്ഞിരിക്കുന്നത്. ഇഎംഎസ് ഭവന പദ്ധതിയിൽ എന്റെ മണ്ഡലത്തിൽ 45 വീട് കൊടുത്ത ഒരു പഞ്ചായത്ത് മെംബറുണ്ട്. അദ്ദേഹം തന്നെയാണ് ഇത് എന്നോട് പറഞ്ഞത്.
കെപിസിസി വെച്ചുകൊടുക്കുമെന്ന് പറഞ്ഞ 1000 വീട് എവിടെ? അതിനുവേണ്ടി പിരിച്ച പൈസ എവിടെ? അതിനെക്കുറിച്ച് ഒരു അന്വേഷണം നടത്താൻ ഇവർ തയ്യാറാകുമോ? ആരും സമരം ചെയ്ത് സെക്രട്ടറിയേറ്റ് വളഞ്ഞിട്ടല്ല സ്വർണക്കടത്ത് എൻഐഎയ്ക്ക് വിടണമെന്ന് തീരുമാനിച്ചത്. പിറ്റേദിവസം കേരളത്തിന്റെ മുഖ്യമന്ത്രി അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് പറഞ്ഞ് എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക