വീട്ടുമുറ്റത്തു പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസ്സിൽ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാൻ.പ്രളയകാലത്തിന് ശേഷം ഇക്കുറി ഓണം ഓരോ മലയാളിയും കൊവിഡിനൊപ്പമാണ് ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ പഴയ ആവേശവും ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം ഇക്കുറി ഓര്‍മ്മ മാത്രമാണ്. ഓരോ ജില്ലക്കാർക്കും ഓണത്തെ കുറിച്ച് വ്യത്യസ്ത അനുഭവങ്ങളാണ്.എന്നാൽ ഇന്ന് സ്ഥിതി ഏറെ മാറിയിരിക്കുന്നു. മലബാറുകാര്‍ക്ക് ഓണം ഏറെ വിശേഷപ്പെട്ടതാണ്. ഓണപ്പൊട്ടനില്ലാതെ മലബാറിന് ഒരോണമില്ല.
ഓണനാളുകളില്‍ വീടുകള്‍ തോറും എത്തുന്ന ഓണപ്പൊട്ടന് മലബാറുകാരന് ദൈവമാണ്. ഇക്കുറി കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വീടുകള്‍ തോറും കയറി ഇറങ്ങാന്‍ ഓണപ്പൊട്ടനുണ്ടാകില്ല. മണി കിലുക്കി, ഓലക്കുടയും ചൂടി ഓണപ്പൊട്ടന് വരുന്നതും കാത്തിരിക്കുന്ന മലബാറിലെ കുട്ടികള്‍ക്ക് ഇക്കുറി നിരാശയാണ് ഫലം.
ഓണപ്പൊട്ടനായി മാറുക എളുപ്പമല്ല. അതിനായി അത്തം മുതല്‍ തിരുവോണം വരെയുളള പത്ത് ദിവസം വ്രതമെടുക്കണം. ഓണപ്പൊട്ടന്റെ വരവിന് മുന്‍പ് വേറെയും ഉണ്ട് മലബാറിന്, പ്രത്യേകിച്ച് കടത്തനാട്ടിന് മാത്രം സ്വന്തമായിട്ടുളള ചിലത്. മിഥുനമാസം അവസാനത്തില്‍ വേടന് പാട്ടുണ്ട്. അത് കഴിഞ്ഞ് കര്‍ക്കിടകത്തില്‍ കാലന് പാട്ട്. അതും കഴിഞ്ഞ് ശീപോതി പാട്ട്. അതിനും ശേഷമാണ് മണി കിലുക്കി ഓണപ്പൊട്ടന്റെ വരവ്.
എല്ലാവര്ക്കും ഓണപ്പൊട്ടനാകാന് കഴിയില്ല. അതിന് നിയോഗിക്കപ്പെട്ടവരുണ്ട്. അവരാണ് മലയ സമുദായക്കാര്‍. പത്ത് ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി തിരുവോണ നാളില്‍ ചായം പൂശി, ഉരിയാടാതെ, മണി കിലുക്കി, ഓലക്കുട കയ്യിലെടുത്ത് ഓണപ്പൊട്ടന് വീടുകള്‍ തേടിയെത്തും. ഓണത്തിന് വീടുകള്‍ തോറും കയറി ഇറങ്ങുമ്ബോള്‍ വീട്ടുകാര്‍ അരിയും തേങ്ങയും എണ്ണയും നല്‍കും. മലയ സമുദായക്കാര്‍ക്കുളള ജീവിതോപാദി കൂടിയാണിത്. എന്നാല്‍ കൊവിഡ് കാരണം ഇക്കുറി ആ വഴിയും മലയ സമുദായക്കാര്‍ക്ക് മുന്നില്‍ അടഞ്ഞിരിക്കുകയാണ്. മഹാമാരിയുടെ കാലം കഴിഞ്ഞ് മണി കിലുക്കി ഓണപ്പൊട്ടന്മാര് വീണ്ടും എത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് മലബാര്‍.
മലബാറിൽ മാത്രമല്ല കേരളത്തിലെ മറ്റു ജില്ലകളിലും ഓണത്തിന് പൊലിമ കുറവാണ്. പല ആചാരാനുഷ്ടാനങ്ങളും ഒഴിവാക്കപ്പെട്ടിരിക്കുന്നു. തൃശ്ശൂരിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഗ്രാമീണ മേഖലയിൽ ഓണത്തോടനുബന്ധിച് നടത്തിയിരുന്ന കുമ്മാട്ടി പോലുള്ള കളികളും നിർത്തലാക്കിയിരിക്കുകയാണ്.
ഗണപതി, സുഗ്രീവന് തുടങ്ങിയ കുമ്മാട്ടി മുഖങ്ങള്‍ പൊടിപിടിച്ചു കിടക്കുകയാണ്. കുമ്മാട്ടിയില്ലാത്ത ഓണത്തിന് ഉണര്‍വില്ലെന്നാണ് ദേശക്കാര്‍ പറയുന്നത്. തൃശൂരില്‍ ചതയം നാളിലാണ് കുമ്മാട്ടി ഇറങ്ങുന്നത്.
ഓണത്തപ്പന് അകമ്ബടി പോകാന്‍ ശിവന് അയക്കുന്ന ഭൂതഗണങ്ങളാണ് കുമ്മാട്ടികള്‍ എന്നാണ് സങ്കല്‍പ്പം. ശരീരത്തില്‍ പര്പ്പടകപുല്ലണിഞ്ഞ് മുഖങ്ങളില്‍ ചായം വരച്ചാണ് കുമ്മാട്ടികള്‍ ഇറങ്ങുന്നത്. തൃശൂരിലെ കിഴക്കുമ്ബാട്ടുകര കുമ്മാട്ടിയാണ് ഏറ്റവും പ്രധാനം. ഇവിടെ ഏകദേശം അമ്ബതോളം പേര് ഇതില്‍ പങ്കെടുക്കും.
കിഴക്കുമ്ബാട്ടുകരയെ കുമ്മാട്ടിക്കളിയുടെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കുന്നു
പ്രധാനമായും വീടുകള്‍ കയറി ജനങ്ങളെ പ്രീതിപ്പെടുത്തി കുമ്മാട്ടികള്‍ ഉപകാരങ്ങള്‍ സ്വീകരിക്കും. ചെണ്ടയാണ് പ്രധാനമായും പിന്നണി വാദ്യം. ഒപ്പം തകില്, ചേങ്ങില, നാദസ്വരം എന്നിവയും ഉണ്ടാവും. മുമ്ബ് കാലങ്ങളില്‍ കമുകിന് പാളകളായിരുന്നു കുമ്മാട്ടികളുടെ മുഖാവരണത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് മുരിക്ക് പോലുള്ള ഭാരം കുറഞ്ഞ തടികള്‍ ഉപയോഗിച്ചും കുമ്മാട്ടി വരക്കാന്‍ തുടങ്ങി.
വലിയ സാമ്ബത്തിക ചെലവ് വേണമെന്നതിനാല്‍ തന്നെ നിലനില്‍പ്പ് ഭീഷണി നേരിടുന്ന കലാരൂപമാണ് കുമ്മാട്ടി. അതിനിടെയാണ് കൊവിഡ്, പ്രളയം പോലുള്ള പ്രതിസന്ധികളും വന്നുപെടുന്നത്. ഇത്തവണയും കുമ്മാട്ടി പ്രതീകാത്മകമായി മാത്രം നടത്താനാണ് ദേശക്കാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക