തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കോൺഗ്രസ്സ് പ്രവർത്തകരാണെന്ന് പോലീസിന്റെ എഫ്.ഐ.ആർ. മുഖ്യ പ്രതികളായ സജീവ്, സനൽ ഉൾപ്പെടെ എട്ട് പേർ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. എന്നാൽ സംഭവം രാഷ്ട്രീയ കൊലപാതകമാണോ അല്ലേയെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഒന്നാം പ്രതി സജീവ്,രണ്ടാം പ്രതി അൻസിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ അസഭ്യം പറഞ്ഞ ശേഷമാണ് മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും പ്രതികൾ ആക്രമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ തന്നെ പോലീസിന് ലഭിച്ചിരുന്നു. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിയതെന്ന് ഉറപ്പിച്ചിട്ടുണ്ട്. കൃത്യത്തിൽ പ്രതികളെ സഹായിച്ച ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണി ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണ്. മുഴുവൻ പ്രതികൾക്കുമായി അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം റൂറൽ എസ്.പി. വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക