കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ. ഗായകന്റെ ശരീരം മരുന്നുകളോട് പൂർണമായി പ്രതികരിക്കുന്നുണ്ട്. ഫിസിയോതെറപ്പിയും നടക്കുകയാണിപ്പോൾ. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്. ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ സെന്ററിലാണ് എസ് പി ബാലസുബ്രഹ്മണ്യം ചികിത്സയിൽ കഴിയുന്നത്.
‘എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിൾ ആണ്. അദ്ദേഹം പൂർണമായും ഉണരുകയും ചികിത്സകളോടു പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
ഫിസിയോതെറപ്പി ഇപ്പോഴും തുടരുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും മെഡിക്കൽ സംഘം അദ്ദേഹത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്’, എംജിഎം ഹെൽത്ത് കെയറിന്റെ മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്കരൻ പറഞ്ഞു.
എസ്പിബിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങള്‍ മകനും ഗായകനുമായ എസ് പി ചരൺ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഓഗസ്റ്റ് 5നാണ് കോവിഡ് സ്ഥിരീകരിച്ച എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടക്കത്തിൽ ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നെങ്കിലും ഓഗസ്റ്റ് പതിമൂന്നോടെ നില വഷളാവുകയും അതിതീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റുകയുമായിരുന്നു. എസ് പി ബിയുടെ രോഗമുക്തിയ്ക്കും മടങ്ങി വരവിനുമായി തമിഴ് സിനിമാ ലോകത്തെ പ്രമുഖരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക