ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാവുമോ മുൻ ഓൾറൗണ്ടർ യുവരാജ് സിങ്? കാര്യങ്ങൾ നേരാംവണ്ണം നടന്നാൽ യുവരാജിന്റെ മാസ്റ്റർ സ്ട്രോക്കുകൾ ബിബിഎല്ലിൽ കാണാനായേക്കുമെന്നാണു റിപ്പോർട്ട്.
പരിമിത ഓവർ ക്രിക്കറ്റിൽ യുവരാജ് താൽപര്യം പ്രകടപ്പിച്ചതിനു പിന്നാലെ അനുയോജ്യമായ ബിബിഎൽ ക്ലബ് കണ്ടുപിടിക്കാൻ സഹായിക്കാമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ഉറപ്പ് നൽകി.സജീവമായി കളിക്കളത്തിലുള്ള ഇന്ത്യൻ താരങ്ങൾക്കു വിദേശ ഫ്രാഞ്ചൈസി അധിഷ്ഠിത ലീഗുകളിൽ കളിക്കാൻ ബിസിസിഐയുടെ അനുവാദമില്ല.
2019ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച യുവരാജിന് ഗ്ലോബൽ ട്വന്റി20 കാനഡയിൽ കളിച്ച പരിചയമുണ്ടെന്നതാണ് ബിബിഎല്ലിൽ കണ്ണെറിയാൻ കാരണം. ബിബിഎല്ലിൽ ഒരു ഫ്രാഞ്ചൈസി കണ്ടെത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമിക്കുന്നതായി യുവരാജിന്റെ മാനേജർ ഡബ്ല്യു സ്പോർട്സ് ആൻഡ് മീഡിയയുടെ ജേസൺ വാൺ സ്ഥിരീകരിച്ചതായി സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു യുവരാജ്. മാർച്ചിൽ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിനു അദ്ദേഹം കളിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തോടെ മുംബൈ ഇന്ത്യൻസുമായും ഇന്ത്യൻ പ്രീമിയർ ലീഗുമായുമുള്ള (ഐപിഎൽ) ബന്ധവും വിട്ടു.
ഇന്ത്യൻ കളിക്കാരെ ബിബിഎല്ലിൽ ഉൾപ്പെടുത്തുന്നതു ലീഗിന് വലിയ പ്രോത്സാഹനമാകുമെന്നു ചെന്നൈ സൂപ്പർ കിങ്സ് താരവും ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ഷെയ്ൻ വാട്സൺ പറഞ്ഞു.ഐപിഎല്ലിൽ ഏറെക്കാലം തിളക്കമുള്ള താരമായിരുന്നു യുവരാജ്.
2014ലെ ലേലത്തിൽ 14 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തൊട്ടടുത്ത വർഷം 16 കോടിക്ക് ഡൽഹി ക്യാപിറ്റൽസും (അന്ന് ഡൽഹി ഡെയർഡെവിൾസ്) സ്വന്തമാക്കി. 2016ൽ ഏഴു കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിലേക്കു ചേക്കേറിയ യുവിക്ക് പിന്നീട് തിരിച്ചിറക്കത്തിന്റെ കാലമായിരുന്നു.
അവസാന രണ്ടു സീസണിൽ അടിസ്ഥാനവിലയ്ക്കാണ് ടീമുകളുടെ ഭാഗമായത്. ഇക്കഴിഞ്ഞ സീസണിൽ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു. നാലു മൽസരങ്ങളിൽ മാത്രം അവസരം ലഭിച്ച യുവി, പ്രകടനം മോശമായതിനെ തുടർന്നു ടീമിനു പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക