പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ച് പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ റമീസ് രാജ. യുവതാരങ്ങളെ ടീമിലെത്തിക്കുന്ന കാര്യത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് യാതൊരു ദയയും കാണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് ടീം ഏതു ദിശയിലേക്കു പോകണമെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിൽ നിൽക്കുകയാണെന്നും റമീസ് രാജ ഒരു അഭിമുഖത്തിൽ പ്രതികരിച്ചു. കഴിഞ്ഞ മാസം ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പര പാക്കിസ്ഥാൻ 1–0നു പരാജയപ്പെട്ടിരുന്നു. ട്വന്റി 20യിൽ ഇരു ടീമുകളും ഓരോ വിജയങ്ങൾ നേടി സമനില പാലിച്ചു.
മികച്ച കൂട്ടുകെട്ടുകളുണ്ടാക്കുന്ന കാര്യം പാക്കിസ്ഥാൻ പഠിക്കണം. എല്ലാ രീതിയിലും കൂട്ടുകെട്ടുകളുണ്ടായില്ലെങ്കില് ലോകകപ്പ് ശ്രമങ്ങൾ വെറുതെയാകും. ടീമിന് ശരിയായ ഒരു ദിശയുണ്ടാക്കാൻ ദയ കാണിക്കരുതെന്നാണ് എനിക്കു തോന്നുന്നത്.
ഇമ്രാൻ ഖാൻ നായകനായിരുന്നപ്പോൾ മത്സരപരിചയമുള്ള താരങ്ങൾ അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. ഇമ്രാൻ ഖാന്റെ കാലത്ത് ഒന്നോ, രണ്ടോ വർഷം കൂടി കളിക്കാൻ സാധിക്കുന്ന 5–6 താരങ്ങൾ ടീമിലുണ്ടായിരുന്നു. അവരുടെ പേരുകൾ പറയുന്നില്ല. ഇവരെയെല്ലാം മാറ്റി യുവാക്കളുടെ ഒരു സംഘത്തെയാണ് അദ്ദേഹം ഉണ്ടാക്കിയത്.
1992 ലോകകപ്പിൽ പാക്കിസ്ഥാന് യുവത്വമുള്ള ടീമായിരുന്നു. ടീമിനെ സിലക്ട് ചെയ്യുന്നതിൽ ദയ കാണിക്കേണ്ട ആവശ്യമില്ല. കൂടാതെ ശരിയായ ദിശയും ഉണ്ടായിരിക്കണം. പുതിയ താരങ്ങൾക്കായി ശ്രമിക്കുകയാണെന്ന് എല്ലാവരോടും പറയണം. ആഗ്രഹിച്ച ഫലം പെട്ടെന്നു കിട്ടിയില്ലെങ്കിലും അങ്ങനെ ചെയ്യണം.
ഒപ്പം കളിച്ച താരങ്ങളോടുള്ള സൗഹൃദം ഒരു വശത്തേക്കു മാറ്റിനിർത്തണം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാകണം സിലക്ഷൻ. ഭാവിയിലേക്കു നോക്കാതെ ഇപ്പോഴത്തെ മത്സരങ്ങൾ ജയിക്കാൻ മാത്രമാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ചിന്തയെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു.
നേരത്തേ സാഹചര്യങ്ങൾ കുഴഞ്ഞുമറിഞ്ഞപ്പോൾ പാക്കിസ്ഥാൻ ബാബർ അസമിനെ ക്യാപ്റ്റനാക്കി. എന്നാൽ 40 വയസ്സിനോട് അടുക്കുന്ന രണ്ടു പേരെ ടീമിലെടുക്കുകയും ചെയ്തു. ഏതു ദിശയിലേക്കാണു പാക്കിസ്ഥാൻ പോകാൻ ശ്രമിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. മുഹമ്മദ് ഹഫീസ് പ്രതിഭയുള്ള താരമായിരുന്നു. എന്നാൽ അദ്ദേഹത്തിന് ടീമിനോടുള്ള സമീപനം അലസമാണെങ്കിൽ അത് ഹഫീസിന് തന്നെയാകും സമ്മർദമുണ്ടാക്കുക– റമീസ് രാജ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക