ഇടതുമുന്നണിയെ പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത. മെഗാ സീരിയൽ പോലെ ആവർത്തന്ന വിരസത തോന്നിക്കുന്ന നുണക്കഥകളാണ് പ്രതിപക്ഷം ഇടതുമുന്നണി സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് പ്രതികരണം .
ഇടതുപക്ഷ–-ജനകീയ സർക്കാരിനെ അപകീർത്തിപ്പെടുത്താനും അട്ടിമറിക്കാനുമുള്ള കോർപറേറ്റ് ശക്തികളുടെ സംഘടിത ശ്രമമാണ് നടക്കുന്നതെന്ന് നാളുകളായി നടക്കുന്ന അപവാദ പ്രചാരണ പരമ്പരകൾ ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകും. സർക്കാരിന്റെ പൊതു സ്വീകാര്യതയും തുടർ ഭരണസാധ്യതയും മനസിലാക്കി വിറളിപിടിച്ചവർ തിരക്കഥ രചിക്കുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ പഴയതും പുതിയതുമായ ആരോപണങ്ങൾ നാടകീയമായി അവതരിപ്പിക്കുന്നു; അത് ചർച്ചയാക്കുന്നു. ഒന്നിനും കാര്യമായ തെളിവുകൾ നിരത്തുന്നുമില്ല. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ പോലും ചോദ്യം ചെയ്യലുകൾക്ക് അപ്പുറത്തേക്ക് സർക്കാരുമായി ബന്ധപ്പെട്ട ആരും പ്രതിയാക്കപ്പെട്ടിട്ടില്ല. എന്നിട്ടും നുണപ്രചാരണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും ക്ഷാമമില്ല.
സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ ഇന്ന് നിലവിൽ വരും; ഇളവുകൾ ഇങ്ങനെ
വേട്ടയാടപ്പെടുന്ന മുഖ്യമന്ത്രിയും മന്ത്രിയും എത്ര ആത്മവിശ്വാസത്തോടും ചങ്കുറപ്പോടും കൂടിയാണ് മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കുന്നത്. മടിയിൽ കനമുള്ള ആർക്കും ഇത് സാധിക്കില്ല. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസുകളുടെ ഫലം വരാൻ കാത്തിരിക്കാനുള്ള ക്ഷമയെങ്കിലും പ്രതിപക്ഷം കാണിക്കണം. എൽഡിഎഫ് സർക്കാരിന്റെ നിരവധിയായ നേട്ടങ്ങൾ തമസ്കരിക്കാൻ ഇത്തരം പാഴ്ശ്രമങ്ങൾ വഴി കഴിയുമെന്ന ചിന്ത അസ്ഥാനത്താണ്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടക്കുന്ന സർക്കാർ വിരുദ്ധ സമരങ്ങളെ വിശേഷിപ്പിക്കാൻ ഷേക്സ്പിയറിന്റെ ഒരു പ്രയോഗം കടമെടുക്കുന്നു –-“മച്ച് ഏഡു എബൗട്ട് നതിങ്’ (നിസാര കാര്യത്തിന്റെ പേരിലുള്ള കോലാഹലം).–- ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്താ കുറിച്ചതിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക