ഉത്തർപ്രദേശ്: ഹത്റാസിൽ മാധ്യമ വിലക്ക് നീക്കി. ഇതോടെ മാധ്യമപ്രവർത്തകർക്ക് മാത്രം പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു. എന്നാൽ പെൺകുട്ടിയുടെ വീട്ടിൽ മഫ്തിയിൽ പൊലീസ് എത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ വീട്ടുകാർ മാധ്യമങ്ങളോട് എന്താണ് പറയുന്നതെന്ന് അറിയാനാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ പൊലീസ് തിടുക്കം കൂട്ടിയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ ഇത്തരത്തിലുള്ള നീക്കം.
ആദ്യഘട്ടത്തിൽ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. മജിസ്ട്രേറ്റിനെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിയുടെ സഹോദരൻ പ്രതികരിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് മാധ്യമവിലക്ക് നീക്കിയതെന്ന് ജോയിൻ മജിസ്ട്രേറ്റ് അറിയിച്ചു.
കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊൻപതുകാരി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വച്ച് കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാൻ പോയ പെൺകുട്ടിയാണ് കൂട്ടബലാൽത്സംഗത്തിന് ഇരയായത്. കുട്ടിയെ കൊലപ്പെടുത്താനായി ഷോൾ കഴുത്തിൽ മുറുക്കിയിരുന്നു. കുട്ടിയുടെ നാക്ക് മുറിഞ്ഞ് പോയ നിലയിലും കൈ കാലുകൾ തളർന്ന നിലയിലും ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക