മുംബൈ: ബെംഗളൂരു മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ മുംബൈയിലെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തി. ഭാര്യസഹോദരനായ ആദിത്യ ആല്‍വ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലാണ് ബംഗളൂരു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിവേകിന്‍െറ വീട്ടിലും പരിശോധന നടത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് പൊലീസ് പരിശോധന ആരംഭിച്ചത്.
കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആൽവയുടെ മകനും റിസോര്‍ട്ട് ഉടമയുമായ ആദിത്യ ആല്‍വ ഒളിവിലാണുള്ളത്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും വാറണ്ട് വാങ്ങിയതിനു ശേഷമാണ് ക്രൈം ബ്രാഞ്ച് റെയ്ഡിനെത്തിയതെന്നും ബംഗളൂരു പൊലീസ് ജോയിന്റ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു.
സാന്‍ഡല്‍വുഡിലെ താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ആദിത്യയുടെ ഉടമസ്ഥതയിലുള്ള ആഢംബര ബംഗ്ലാവില്‍ പല തവണ ലഹരി മരുന്ന് പാര്‍ട്ടികള്‍ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ മയക്കുമരുന്ന് വാങ്ങുന്നതിനായി ഇവിടെ എത്തിയിട്ടുണ്ടെന്നാണ് പൊലീസ് വാദം.
ബംഗളൂരു മയക്കുമരുന്ന് കേസില്‍ താരങ്ങളായ രാഗിണി ദ്വിവേദിയേയും സഞ്ജന ഗല്‍റാണി എന്നിവരുള്‍പ്പെടെ നിരവധി പേര് അറസ്റ്റിലായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക