തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാതെ യുഎഇ. ഫൈസൽ ഫരീദിന് എതിരെ യുഎഇയിൽ നിലനിൽക്കുന്ന കേസുകളിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് യുഎഇ പറയുന്നത്.
കേസുകളുടെ വിചാരണ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫൈസലിനെ നാടുകടത്താനാകൂ എന്നാണ് യുഎഇ പറയുന്നത്. രാജ്യം ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തോട് നിലപാട് അറിയിച്ചു. സ്വർണക്കടത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎഇ പറയുന്നു.
ഒക്ടോബർ ആറിനാണ് ഫൈസൽ ഫരീദ് യുഎഇയിൽ അറസ്റ്റിലായെന്ന വാർത്ത എൻഐഎ പുറത്തുവിടുന്നത്. യുഎഇയിലേക്ക് പോയ എൻഐഎ സംഘം ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും കോടതിയിൽ എൻഐഎ പറഞ്ഞിരുന്നു.
അതേസമയം, ഉദ്യോഗസ്ഥ പിന്തുണ കൂടുതലായത് കൊണ്ടാണ് കേരളത്തിലെ വിമാനത്താവളങ്ങളെ കൂടുതൽ ആശ്രയിച്ചതെന്ന് ഫൈസൽ ഫരീദ് മൊഴി നൽകിയിരുന്നു. ശിവശങ്കറുമായി നേരിട്ട് ബന്ധമില്ലെന്നും സ്വപ്നക്കും സരിത്തിനും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്നും ഫൈസൽ ഫരീദ് ദുബായിൽ എൻഐഎ നടത്തിയ ചോദ്യം ചെയ്യലിൽ ഫൈസൽ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക