പൂനെയിൽ മലയാളി സഹോദരങ്ങൾ മുങ്ങി മരിച്ചു. പൂനെ നഗരത്തിൽ നിന്നും 54 കിലോമീറ്റർ അകലെ ഭോർ എന്ന സ്ഥലത്തുള്ള കരണ്ടിവാലി റിസോർട്ടിൽ വച്ചായിരുന്നു അപകടം. 23 അംഗ സംഘമടങ്ങുന്ന യുവാക്കൾ റിസോർട്ടിൽ വാരാന്ത്യം ചിലവിടാൻ എത്തിയതായിരുന്നു.
ഇവരുടെ കൂടെയുണ്ടായിരുന്ന സഹോദരങ്ങളായ മിഥുൻ പ്രകാശ് (30) , നിഥിൻ പ്രകാശ് (25) എന്നീ മലയാളി യുവാക്കളാണ് റിസോർട്ടിനോട് ചേർന്ന ഇരുപതടി ആഴമുള്ള കുളത്തിൽ വീണു മുങ്ങി മരിച്ചത്.
നിധിൻ പ്രകാശ് ഇന്ന് വെളുപ്പിനാണ് കേരളത്തിൽ നിന്ന് പൂനെയിലെത്തുന്നത്. ജോലി തേടിയെത്തിയ സഹോദരനെയും പിക്നിക് സംഘത്തോടൊപ്പം ചേർക്കുകയായിരുന്നു മിഥുൻ പ്രകാശ്. ഇതിനായി സത്താറയിൽ നിന്ന് നേരെ റിസോർട്ടിലേക്ക് വരികയായിരുന്നു നിഥിൻ പ്രകാശ്.
ദൂരയാത്ര കഴിഞ്ഞെത്തിയ ക്ഷീണമകറ്റാൻ രാവിലെ ഏഴു മണിയോടെ കുളിക്കുവാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയതായിരുന്നു സഹോദരങ്ങൾ. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു.
രാവിലെ പത്തു മണിയായിട്ടും പുറത്തേക്കിറങ്ങിയ മിഥുനെയും നിഥിനെയും കാണാതായതിനെ തുടർന്നാണ് സുഹൃത്തുക്കൾ റിസോർട്ടിൽ അന്വേഷിക്കാൻ തുടങ്ങിയത്. തുടർന്ന് നടന്ന തിരച്ചിലിലാണ് കുളത്തിന് സമീപം ഇവരുടെ ചെരുപ്പുകൾ കാണാനായത്.
കരണ്ടിവാലി റിസോര്‍ട്ടിലെ നീന്തൽ കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നീന്തല്‍ക്കുളത്തിന് പകരം ആഴമുള്ള മറ്റൊരു കുളത്തിലേക്ക് നിഥിന് അബദ്ധത്തില്‍ വീഴുകയായിരുന്നു. അനുജനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുനും അപകടത്തില്‍പ്പെട്ടത്.
പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച കുളത്തിന് ഏകദേശം ഇരുപതടി ആഴമുണ്ടായതായി പറയുന്നു. നിഥിൻ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്തു ചാടിയ മിഥുനെ മരണ വെപ്രാളത്തിൽ നിഥിൻ വാരി പുണരുകയായിരുന്നു. ഇതോടെ രണ്ടു പേരും കൈകാൽ കുഴഞ്ഞു രക്ഷപ്പെടാനാകാതെ മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. രണ്ടു പേർക്കും നീന്തൽ വശമില്ലായിരുന്നുവെന്നും പറയുന്നു
ഭൗതിക ശരീരരങ്ങൾ പോലീസുകാരുടെ നേതൃത്വത്തിൽ പൂനെ സാസൂൺ ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് കൊവിഡ് പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തിയ ശേഷമാകും മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ട് പോകുക. നോർക്ക ഓഫീസർ ശ്യാംകുമാറിനെ വിവരങ്ങൾ അറിയിച്ചു വേണ്ട നടപടികൾ പൂർത്തിയാക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകനായ എം വി പരമേശ്വരൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക