അഴീക്കോട് ഹൈസ്കൂളിന് ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ നവംബര്‍ പത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകുമെന്ന് കെ. എം ഷാജി എം.എല്‍.എ. എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെയുണ്ടാകണമെന്നും ഷാജി ഫേസ്ബുക്കിലെഴുതി.
പൊതു പ്രവര്ത്തകന് എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയനാവേണ്ടവനാണെന്ന് തനിക്ക് നല്ല ബോധ്യവും നിര്‍ബന്ധവുമുണ്ട് എന്നും ഷാജി ഫേസ്ബുക്കിലെഴുതി.
‘അത് വരെ പൊതു മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാല്‍ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം.
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം,’ കെ. എം ഷാജി പറഞ്ഞു.
കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റിന് പുറമെ വിജിലന്‍സും കെ.എം ഷാജിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
2014ല്‍ 30 ലക്ഷം രൂപ സംഭാവന ഇനത്തില്‍ വരുമാനമായി സ്കൂള്‍ മാനേജ്മെന്റിന് ലഭിച്ചിരുന്നു. ഇതില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ഈ തുകയില്‍ 25 ലക്ഷം രൂപ കെ എം ഷാജിക്ക് നല്‍കിയതായി കണ്ണൂര്‍ ജില്ലാ ബ്ലോക്ക് പ്രസിഡന്ര് പത്മനാഭന് നല്കിയ പരാതിയിലാണ് കേസ്.
കെ.എം ഷാജി ഉള്‍പ്പെടെ 30ലധികം ആളുകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.
എന്‍ഫോഴ്സമെന്റ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ കെ.എം ഷാജി എം.എല്‍.എയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനാണ് നടപടി.
എന്നാല്‍ വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നു, കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചിട്ടില്ലെന്നും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നുമാണ് ഷാജി മറുപടി പറഞ്ഞിരുന്നത്. ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും എം.എല്‍.എ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക