വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് മാപ്പ് ചോദിച്ചു. ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽ നിന്ന് വിജയ് സേതുപതി പിൻമാറിയതിന് പിന്നാലെയായിരുന്നു ഇയാളുടെ ഭീഷണി. തമിഴ് ചാനലിൻറെ ഇ മെയിലിലേക്കാണ് ഇയാൾ ക്ഷമ ചോദിച്ച് വീഡിയോ സന്ദേശം അയച്ചത്.
വ്യാജ ട്വിറ്റർ അക്കൗണ്ടിന് പിന്നിൽ ശ്രീലങ്കൻ സ്വദേശിയാണെന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു. ഇൻറർപോളിൻറെ സഹായത്തോടെ ഇയാളെ പിടികൂടാൻ ശ്രമം തുടരുകയായിരുന്നു. അതിനിടെയാണ് ക്ഷമ ചോദിച്ചുള്ള വീഡിയോ സന്ദേശം. വീഡിയോയിൽ യുവാവ് മുഖം മറച്ചിരിക്കുന്നത് കാണാം.
വിജയ് സേതുപതിയുടെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം ഉൾപ്പെടുത്തിയായിരുന്നു വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള ഇയാളുടെ ഭീഷണി. വിജയ് സേതുപതി നൽകിയ പരാതിയെ തുടർന്ന്, വിലാസം കേന്ദ്രീകരിച്ച് തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞത്.
ഭീഷണി മുഴക്കിയത് ശ്രീലങ്കൻ സ്വദേശിയാണെന്നും വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്നും തമിഴ്നാട് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ആളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
താനിന്നേ വരെ ആർക്കെതിരെയും മോശമായി സംസാരിച്ചിട്ടില്ലെന്നും കോവിഡിനെ തുടർന്ന് ജോലി പോയതിന്റെ സങ്കടത്തിലിരിക്കുമ്പോൾ ആ ദേഷ്യത്തിൽ പറ്റിപ്പോയതാണെന്നും ഇയാൾ പറയുന്നു.
‘വിജയ് സേതുപതി സാറിനും മകൾക്കുമെതിരെ നിന്ദ്യമായ ഭാഷയിൽ ട്വീറ്റ് ചെയ്ത ആളാണ് ഞാൻ. അവഹേളനപരമായ അഭിപ്രായങ്ങൾക്ക് ആത്മാർഥമായി ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ മാപ്പ് ഞാൻ അർഹിക്കുന്നില്ലെന്നറിയാം. പക്ഷേ ഇന്നേവരെ ആരോടും ഞാൻ മോശമായി സംസാരിച്ചിട്ടില്ല. ഈ കോവിഡ് കാലത്ത് എന്റെ ജോലി പോയി. ആഭ്യന്തര യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയിലാണ് വിജയ് സേതുപതി അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ, ആ നിമിഷത്തെ വികാരത്തിന്റെ പുറത്ത് ഞാൻ ഒരു മോശം പോസ്റ്റ് ഇട്ടു. ഇനി ഇത്തരം ട്വീറ്റുകൾ ഞാൻ ചെയ്യില്ല.’
’കഠിനമായ ശിക്ഷയ്ക്ക് ഞാൻ അർഹനാണെന്ന് എനിക്കറിയാം. വിജയ് സേതുപതി സാറിനോടും ഭാര്യയോടും മകളോടും എല്ലാവരോടും ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു. എന്നെ ഒരു സഹോദരനായി കണ്ട് മാപ്പ് നൽകണം. എല്ലാ തമിഴരോടും ഞാൻ മാപ്പ് ചോദിക്കുന്നു. എന്റെ മുഖം ഞാൻ വ്യക്തമാക്കാത്തതിന് കാരണം എനിക്കൊരു കുടുംബമുണ്ട് അവരുടെ ജീവിതം നശിക്കരുതെന്ന് കരുതിയാണ്. എന്നെ കരുതി അല്ലെങ്കിലും എന്റെ കുടുംബത്തെ കരുതി എന്നോട് ക്ഷമിക്കണം.’ – ഓഡിയോ സന്ദേശത്തിൽ യുവാവ് വ്യക്തമാക്കി.
ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുത്തയ്യ മുരളീധരൻ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്സയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം. ഭാവിയെ ബാധിക്കുമെന്നതിനാൽ ചിത്രത്തിൽ നിന്നു പിന്മാറാൻ മുരളീധരൻ, വിജയ് സേതുപതിയോട് അഭ്യർഥിച്ചിരുന്നു. ഇതിനു ശേഷം വിജയ് സേതുപതി ഈ പ്രോജ്ക്ട് വേണ്ടെന്നു വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക