തിരുവനന്തപുരം : നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. 26 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷമാണ് സംഘം മടങ്ങിയത്. മടങ്ങിയ സംഘത്തെ പൊലീസ് തടഞ്ഞു. രണ്ടു സ്ത്രീകളെയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ അന്യായയമായി തടഞ്ഞുവെച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പരാതിയില്‍ വിശദീകരണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും പൊലീസ് വ്യക്തമാക്കി. ഇത് സിആര്‍പിഎഫ് എതിര്‍ത്തു. അതേസമയം ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം മറുപടി നല്‍കാമെന്ന് ഇഡി പൊലീസിനെ അറിയിച്ചു. ബിനീഷിന്റെ ബന്ധുക്കളാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്.
അതിനിടെ കുടുംബത്തെ ഒരു ദിവസം മുഴുവന്‍ തടഞ്ഞുവെച്ച് പരിശോധന നടത്തിയതിനെതിരെ, ബിനീഷിന്റെ ബന്ധുക്കള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്കി. ഇഡിക്കെതിരെയാണ് പരാതി. ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും, അനൂപിന്റെ കാര്‍ഡ് വീട്ടില്‍ നിന്നും കണ്ടെടുത്തു എന്ന് സമ്മതിച്ച് മഹസറില്‍ ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചതായും ബിനീഷിന്റെ ഭാര്യ ആരോപിച്ചു. എന്നാല്‍ ബിനീഷിന്റെ മുറിയില്‍ നിന്നും കാര്‍ഡ് കണ്ടെടുത്തത് ആരും കണ്ടിട്ടില്ല.
അതിനാല്‍ ഒപ്പിടാനാകില്ല. കാര്‍ഡ് ഉദ്യോഗസ്ഥര്‍ കൊണ്ടുവച്ചതാണെന്നും കുടുംബം ആരോപിക്കുന്നു. പരിശോധന പൂര്‍ത്തിയാക്കിയ ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ ഭാര്യമാതാവ് മിനിയുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക