കോവിഡ് ഭേദമായവരില്‍ ഭൂരിപക്ഷവും ഹൃദ്രോഗ ബാധിതരാവുന്നുവെന്ന് പഠനങ്ങള്‍. സംസ്ഥാന യുവജനക്ഷേമ ഉപാധ്യക്ഷനും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉജ്ജ്വല ഭാവിവാഗ്ദാനവുമായിരുന്ന പി ബിജു ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞത് ഈ പുതിയ പ്രതിഭാസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലോകത്തൊട്ടാകെ കോവിഡ് രോഗവിമുക്തി നേടിയവരില്‍ 78 ശതമാനവും പിന്നാലെ ഹൃദയരോഗങ്ങള്ക്കടിപ്പെട്ടുവെന്ന് ജര്‍മ്മന്‍ ഹൃദ്രോഗ വിദഗ്ധര്‍ നടത്തിയ ജാമാ ഹൃദയശാസ്ത്ര പഠനത്തില്‍ കണ്ടെത്തി.
ഇപ്രകാരം കോവിഡാനന്തര ഹൃദ്രോഗ ബാധിതരില്‍ 53 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളുമാണ്. ശരാശരി 49 വയസാണ് കോവിഡ് മുക്തരിലെ ഹൃദ്രോഗികളുടെ പ്രായം. ഇപ്രകാരമുള്ള ഹൃദ്രോഗികളുടെ മരണനിരക്കും അന്‍പത് ശതമാനത്തിലേറെയാണ്.
കോവിഡാനന്തര ഹൃദ്രോഗ ചികിത്സ നടത്തി സാധാരണഗതിയിലായവരില് 60 ശതമാനത്തോളം പിന്നീട് സ്ഥിരം ഹൃദ്രോഗികളായി മാറുന്നുവെന്നാണ് യു എസിലെ ഹോപ്കിന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍. ഈ കണക്ക് ജര്‍മ്മന്‍ സര്‍വേയും ശരിവയ്ക്കുന്നു.
കോവിഡ് ബാധിതരുടെ ഹൃദയപേശികള്‍ ചികിത്സയ്ക്കിടെ ദുര്‍ബലമാവുകയും ഹൃദയധമനികളില്‍ തടസമുണ്ടാവുകയും ചെയ്യുന്നത് വ്യാപകമാവുന്നുവെന്നും പഠനങ്ങളില്‍ തെളിഞ്ഞു.
രോഗവിമുക്തിയുണ്ടാവുമ്പോള് ഇതിനകം ഹൃദയത്തിനുണ്ടാകുന്ന കേടുപാടുകള്‍ ഹൃദയസ്തംഭനവും ഹൃദയാഘാതവും മൂലമുള്ള മരണങ്ങളിലേയ്ക്ക് വഴിമരുന്നിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക