പടിഞ്ഞാറത്തറ കാപ്പിക്കളത്ത് മാവോവാദി വേൽമുരുകൻ മരിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കോഴിക്കോട് യൂനിറ്റിലെ ഡിവൈ.എസ്.പി ബെന്നിക്കാണ് അന്വേഷണ ചുമതല. നടന്നത് ഏറ്റുമുട്ടലാണെന്ന വാദം വയനാട് ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലി ബുധനാഴ്ചയും ആവർത്തിച്ചു.
മേഖലയിൽ തണ്ടർബോൾട്ടിെൻറ പതിവ് പട്രോളിങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്. ആദ്യം വെടിവെച്ചത് മാവോവാദികളാണ്. സ്വയം രക്ഷാർത്തമാണ് പൊലീസ് തിരിച്ചു വെടിവെച്ചതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
പതിനെട്ടു പേരടങ്ങുന്ന തണ്ടർബോൾട്ട് സംഘമാണ് പട്രോളിങ് നടത്തിയിരുന്നത്. സംഭവ സ്ഥലത്തുനിന്ന് തോക്കും തിരകളും രക്തക്കറകളും കണ്ടെത്തി. രക്തക്കറ സംഘത്തിൽനിന്ന് രക്ഷപ്പെട്ട ആരുടെയെങ്കിലും ആണോയെന്നത് വിദഗ്ധ പരിശോധകൾക്കുശേഷം മാത്രമേ വ്യക്തമാകു. ആരെയും കസ്റ്റഡിയിലെത്തിട്ടില്ല.
ഏറ്റുമുട്ടലിൽ പൊലീസിൽ ആർക്കും പരിക്കില്ല. കൊല്ലപ്പെട്ട വേൽമുരുകനെതിരെ വയനാട്ടിലെ വിവിധ സ്റ്റേഷനുകളിൽ ഏഴു യു എ പി എ കേസുകളുണ്ട്. കൂടാതെ, തമിഴ്നാട്, ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേസുകളുണ്ട്.
ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപ തമിഴ്നാട് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. സുരക്ഷ മുൻനിർത്തിയാണ് മാധ്യമങ്ങളെ ആദ്യദിനം സംഭവ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത്. സംഘത്തിലെ അഞ്ചുപേർ രക്ഷപ്പെട്ടിരുന്നു.
ഇവർ വീണ്ടും ഒന്നിച്ചുചേരാനും തിരിച്ചടിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സംഭവത്തിൽ ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും അവർ വ്യക്തമാക്കി.
തീവ്രവാദ വിരുദ്ധ സ്ക്വാഡ് മേധാവി ചൈത്ര തെരേസ, കൽപറ്റ എ.എസ്.പി അജിത്ത്കുമാർ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക