വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരിൽ ഒരാളെ വെടിവച്ചു കൊന്ന നടപടി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റുകളുടെ പ്രവർത്തന ശൈലികളോട് പാർട്ടിക്ക് യോജിപ്പില്ല. എന്നാൽ, അത്തരക്കാരെയെല്ലാം വെടിവച്ചു കൊല്ലുക എന്നതിനോടും യോജിക്കാൻ കഴിയുന്നില്ല. എഴുപതുകളിൽ ഉദയംചെയ്ത നക്സലൈറ്റ് പ്രസ്ഥാനവും അവരുടെ ഉന്മൂലന പ്രവർത്തനങ്ങളും കേരളത്തിൽ വേരോട്ടം നേടാതെ പോയത് വെടിവയ്പുകൾ നടത്തിയിട്ടോ അവരെയെല്ലാം കൊന്നൊടുക്കിയതിന്റെ പേരിലോ അല്ല. കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണ അവർക്ക് ലഭിക്കാതെ പോവുകയായിരുന്നു.
ഇന്ന് തണ്ടർബോൾട്ട് എന്ന പേരിൽ കാടുകളിൽ ഏറ്റുമുട്ടൽ പരിപാടികൾ സംഘടിപ്പിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉണ്ടാവുമ്പോൾ അടിയന്തരമായി ഏർപ്പെടുത്തേണ്ട മജിസ്റ്റീരിയൽ അന്വേഷണം ഗൗരവത്തോടെ നടക്കുന്നതായി ബോധ്യപ്പെടുന്നില്ല.
നടന്ന അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും പുറത്തു വരാതിരിക്കുന്നതും ശരിയായ സമീപനമല്ല. കേരളത്തിൽ ജനജീവിതത്തെ മുൾമുനയിൽ നിർത്തുന്ന മാവോയിസ്റ്റ് ഭീഷണി ഇല്ലെന്ന് ഏവർക്കുമറിയാം.
തണ്ടർബോൾട്ടിന്റെ ആവശ്യകതയേ ഇല്ലാത്ത നമ്മുടെ കാടുകളിൽ ഇത്തരമൊരു സേന തമ്പടിക്കുന്നതും കൊലപാതകങ്ങളുടെ പരമ്പര തീർക്കുന്നതും അംഗീകരിക്കാൻ കഴിയുന്നതല്ല, ഏത് ഭീഷണിയെപ്പറ്റിയും മനസ്സിലാക്കാൻ കേരള പൊലീസിൽ സംവിധാനവും ഇടപെടാൻ സേനയും ഉണ്ടെന്നിരിക്കെ മാവോയിസ്റ്റുകളെ കൊന്നൊടുക്കാനായി തണ്ടർബോൾട്ട് എന്ന സേനയെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ അനീതിയും മനുഷ്യാവകാശ ലംഘനവുമാണ്.
വയനാട്ടിലെ കൊലപാതകം സംബന്ധിച്ച് മജിസ്ട്രേറ്റ്തല അന്വേഷണം അടിയന്തരമായി നടത്തുകയും സമയബന്ധിതമായി റിപ്പോർട്ട് വാങ്ങി നടപടികൾ സ്വീകരിക്കുകയും വേണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക