ബ്രിട്ടൻ: പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിരോധിക്കുന്നത് സംബന്ധിച്ച നിർണായക നീക്കവുമായി ബ്രിട്ടൻ. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തുമെന്ന് റിപ്പോർട്ട്. ബ്രിട്ടൻ നേരത്തെ പദ്ധതിയിട്ടതിനേക്കാൾ അഞ്ച് വർഷം മുമ്പുതന്നെ നിരോധനം നടപ്പിലാക്കാനാണ് തീരുമാനം.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അന്തരീക്ഷ മലിനീകരണം ക്രമീകരിക്കാനുമാണ് പെട്രോൾ ഡീസൽ കാറുകളുടെ വില്പന നിരോധിക്കുന്നത്. എന്നാൽ, ഹൈബ്രിഡ് കാറുകളുടെ വിൽപ്പന 2035ൽ മാത്രമേ നിരോധിക്കുകയുള്ളൂ.
രാജ്യത്തെ പാരിസ്ഥിതിക നയത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം അടുത്തയാഴ്ച നടക്കും. പെട്രോൾ ഡീസൽ കാറുകളുടെ വില്പന നിരോധനം സബന്ധിച്ച പ്രഖ്യാപനം പ്രസംഗത്തിനിടെ നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വരുന്നു.
പ്രകൃതിക്ക് ദോഷം വരുത്തുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പുതിയ പെട്രോൾ ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കാൻ 2040 മുതലാണ് ബ്രിട്ടൺ ആദ്യം പദ്ധതിയിട്ടത്.
എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി അത് 2035 ആയി മാറ്റി. നിലവിൽ ബ്രിട്ടണിൽ കാർ വിൽപ്പനയുടെ 73.6 ശതമാനം പെട്രോൾ- ഡീസൽ വാഹനങ്ങളാണെന്ന് കണക്കുകൾ. 5.5 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക