വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റം നീട്ടിക്കൊണ്ട് പോയാല്‍ കോവിഡ് കാരണം നിരവധി പേര് മരണമടഞ്ഞേക്കാമെന്ന് ജോ ബൈഡന്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാണ് ബൈഡന്. മഹാമാരി തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും ബൈഡന് മുന്നറിയിപ്പ് നല്കി.
പുതിയ ദുരിതാശ്വാസ നിയമം പാസ്സാക്കണമെന്ന് അദ്ദേഹം അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ വ്യാപാര ഇടപാടുകളും തൊഴിലാളി നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഇരുണ്ട ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്നുപോകുന്നത്. കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണെന്നും ബൈഡന് ചൂണ്ടിക്കാണിച്ചു. കോവിഡ് കാരണം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായി. 2,46,000 പേര് മരണമടഞ്ഞു.
പ്രതിദിന കോവിഡ് വര്‍ദ്ധനവ് വീണ്ടും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് 2021 ജനുവരിയില്‍ ജോ ബൈഡന് അമേരിക്കയുടെ പ്രസിഡന്റാകുന്നത്. ഇത് വലിയൊരു വെല്ലുവിളിയാണ്.
അതേസമയം ട്രംപ് ഇപ്പോഴും തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചുള്ള ട്വീറ്റുകളുമായി സജ്ജീവമാണ്. മൊഡേണാ വാക്സിന് കണ്ടെത്തിയ ശേഷം അതേക്കുറിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തു. 95 ശതമാനം ഫലപ്രദമായ വാക്സിനാണെന്നാണ് ട്രംപിന്റെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക