ന്യൂയോര്‍ക്ക്:കുട്ടിക്കാലം മുതല്‍ തന്നെ മനസില്‍ ഇന്ത്യക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നതായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്തൊനീഷ്യയിലായിരുന്നു തന്റെ കുട്ടിക്കാലം, രാമായണവും മഹാഭാരതവും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതായും ബരാക് ഒബാമ വ്യക്തമാക്കി. പുതിയ പുസ്തകമായ എ പ്രോമിസിഡ് ലാന്‍ഡിലാണ് ഇന്ത്യയെ കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നത്.
‘ലോകജനസംഖ്യയുടെ ആറില്‍ ഒന്ന് അധിവസിക്കുന്ന പ്രദേശം, രണ്ടായിരത്തോളം വ്യത്യസ്ത വിഭാഗങ്ങള്‍, 700ലധികം ഭാഷകള്‍’ – ഇതെല്ലാമായിരാക്കാം ഇന്ത്യയോട് ആകര്‍ഷണം തോന്നാനുള്ള ഒരു കാരണം. പ്രസിഡന്റായതിന് ശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത് 2010ലാണ്. അതിന് മുന്‍പ് ഇതുവരെ ഇന്ത്യയില്‍ താന്‍ വന്നിട്ടില്ല. എന്നാല്‍ തന്റെ ഭാവനയില്‍ ഇന്ത്യക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു.
കുട്ടിക്കാലത്ത് ഇന്തോനേഷ്യയില്‍ ചെലവഴിച്ച സമയമാകാം തന്റെ മനസിനെ ഇന്ത്യയുമായി അടുപ്പിച്ചത്. രാമായണം, മഹാഭാരതം എന്നി ഇതിഹാസങ്ങള്‍ കേട്ടാണ് വളര്‍ന്നത്. അതല്ലെങ്കില്‍ കിഴക്കന്‍ രാജ്യങ്ങളിലെ മതങ്ങളെ കുറിച്ച് പഠിക്കാനുള്ള മനസും ഇതിന് ഒരു കാരണമാകാം. ചെറുപ്പത്തില്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കോളജ് വിദ്യാര്‍ഥികള്‍ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. അവരാണ് പരിപ്പുകറിയും മറ്റും പാചകം ചെയ്യാന്‍ പഠിപ്പിച്ചത്. കൂടാതെ ബോളിവുഡ് സിനിമകളെ പരിചയപ്പെടുത്തിയതും ഈ സുഹൃത്തുക്കളാണ്’ എന്നും പുസ്തകത്തിൽ പറയുന്നു.
2008 തെരഞ്ഞെടുപ്പ് കാലം മുതല്‍ അബോട്ടാബാദില്‍ അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കുന്നത് വരെയുള്ള ഭാഗങ്ങളാണ് എ പ്രോമിസിഡ് ലാന്‍ഡില്‍ പ്രതിപാദിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളായാണ് പുസ്തകം പുറത്തിറക്കുന്നത്. ഇതിന്റെ ആദ്യഭാഗം ചൊവ്വാഴ്ച വിപണിയില്‍ എത്തി.
ലോകനേതാക്കളെക്കുറിച്ച് ഒബാമയുടെ വിലയിരുത്തല്‍ ഉൾപ്പെടുന്ന പുസ്തകത്തിൽ കോൺഗ്രസ് നേതാക്കളായ മൻമോഹൻ സിങ്ങിനെയും രാഹുൽ ഗാന്ധിയെയും കുറിച്ചുള്ള പരാമർശങ്ങൾ സജീവ ചർച്ചയായിരുന്നു. വിഷയമറിയാതെ, അധ്യാപകന്റെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്ന വിദ്യാർഥിയെപ്പോലെയാണ് രാഹുൽ എന്നാണ് ഒബാമയുടെ അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക