മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണത്തില്‍ രക്ഷപെടാനുള്ള തന്ത്രമാണിത്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വലിയ രഹസ്യങ്ങള്‍ പുറത്തു വരികയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും ജയിലില്‍ പോകേണ്ടിവരികയും ചെയ്യും. അതുകൊണ്ടാണ് രവീന്ദ്രന് തുടര്‍ച്ചയായി രോഗം പിടിപെടുന്നതായി പറയപ്പെടുന്നത്. സി.എം രവീന്ദ്രന്റെ രോഗാവസ്ഥയെ പറ്റി നിഷ്പക്ഷരായ വിദഗ്ധ അരോഗ്യ സംഘം അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
കൊവിഡ് രോഗമുക്തിക്ക് ശേഷമുള്ള ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അതിനാൽ തന്നെ സി.എം രവീന്ദ്രന് നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ത്ത് അസ്ഥിരപ്പെടുത്താനും സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ പിന്നോട്ടു വലിക്കാന്‍ ശ്രമം നടക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുകളി നടത്തുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വതന്ത്രവും നിര്‍ഭയവുമായി കേസ് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ദുരൂഹമാണ്. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന്റെ നടപടികളില്‍ വിചാരണ കോടതിപോലും സംശയം പ്രകടിപ്പിച്ചു.
എം.ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ അദ്ദേഹത്തിന്റെ പേരും വഹിച്ചിരുന്ന പദവിയും കൃത്യമായി രേഖപ്പെടുത്താനും അറസ്റ്റ് ചെയ്ത സാഹചര്യം തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധ്യപ്പെടുത്താനും കസ്റ്റംസ് മടിക്കുന്നു. ഗുരുതരമായ കൃത്യവിലോപമാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് ആര്‍ക്കുവേണ്ടിയാണെന്ന് പരിശോധിക്കണം.
അഖിലേന്ത്യ ബിജെപി നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റംസിന് പുറമെ ഇഡി,എന്‍ഐഎ,സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളും അന്വേഷണ രംഗത്തുണ്ടെങ്കിലും അന്വേഷണത്തിന്റെ പോക്ക് വളരെ മന്ദഗതിയിലാണ്. അല്‍പ്പമെങ്കിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചത് എന്‍ഫോഴ്സ്മെന്റ് ഡയക്ടേറ്റിന് മാത്രമാണ്. ഇതില്‍ നിന്നും സിപിഎം – ബിജെപി ഒളിച്ചുകളി പ്രകടമാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക