പ്രക്ഷോഭത്തിനു വീര്യം പകരാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഡൽഹി അതിർത്തിയിലേക്ക്. ഗൃഹനാഥൻ തെരുവിൽ സമരം ചെയ്യുമ്പോൾ വീട്ടിൽ സ്വസ്ഥമായി കഴിയുന്നതെങ്ങനെയെന്ന ചോദ്യവുമായാണു മക്കളെയും കൂട്ടി സ്ത്രീകളും രംഗത്തിറങ്ങിയത്.
കർഷകരോടുള്ള കേന്ദ്ര സമീപനത്തിൽ പ്രതിഷേധിച്ചു പഞ്ചാബി നോവലിസ്റ്റ് ഡോ. ജസ്വിന്ദർ സിങ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരികെ നൽകി. ദ്രോണാചാര്യ പുരസ്കാരം തിരികെ നൽകുമെന്നു ബോക്സിങ് മുൻ ദേശീയ പരിശീലകൻ ഗുർബക്സ് സിങ് സന്ധു അറിയിച്ചു.
ഹരിയാന അതിർത്തിയിലെ സിംഘുവിലുള്ള കർഷക നേതാക്കളെ ഫോണിൽ വിളിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രക്ഷോഭത്തിനു പൂർണ പിന്തുണ അറിയിച്ചു. പ്രക്ഷോഭ വിഷയത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കാണാൻ രാജസ്ഥാൻ, ഛത്തീസ്ഗഡ്, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. നിയമങ്ങൾ എത്രയും വേഗം പിൻവലിച്ച് കർഷകരോടു കേന്ദ്രം മാപ്പു പറയണമെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
അതേസമയം കർഷകരുമായി കേന്ദ്രസർക്കാർ ഇന്ന് മൂന്നാം വട്ട ചർച്ച നടത്തും. ഉച്ചക്ക് 2 മണിക്കാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വിളിച്ച ചർച്ച വിജ്ഞാൻ ഭവനിൽ നടക്കുന്നത്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും
വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം കർഷകർ ശക്തമാക്കിയതിനെ തുടർന്നാണ് അനുനയ നീക്കങ്ങളുടെ ഭാഗമായുള്ള കേന്ദ്രത്തിന്റെ മൂന്നാം ഘട്ട ചർച്ച. പ്രാദേശിക നിയന്ത്രണത്തിലുള്ള വിപണികൾ , താങ്ങുവില എന്നിവ നിലനിർത്തുമെന്ന ഉറപ്പ് നൽകി സമവായത്തിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴും നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് കർഷകർ. നിയമങ്ങളിൽ ഭേദഗതി വരുത്താമെന്ന് രണ്ടാം ഘട്ട ചർച്ചയിൽ കേന്ദ്രം ഉറപ്പ് നൽകിയെങ്കിലും ഇതും കർഷകർ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക