തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദ പരാമർശവുമായി സിനിമ താരവും രാജ്യസഭ എം പിയുമായ സുരേഷ് ഗോപി. ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ കത്തുമായി വരുന്നവരുടെ ആവശ്യങ്ങള്‍ മാത്രമേ താന്‍ നടപ്പിലാക്കി കൊടുക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അല്ലാതെ തന്റെ എം പി ഓഫീസില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തന്റെ ഓഫീസിലേക്ക് കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുളള ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് കത്തുകള്‍ വരാറുണ്ട്. അതില്‍ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ ശുപാര്‍ശ കത്ത് കൂടി ഉണ്ടാവാറുണ്ട്. ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ കത്തില്ലാതെ വരുന്ന കത്തുകള്‍ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ ബി ജെ പി 21 മുതല്‍ 30 സീറ്റുകള്‍ വരെ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി ബി ജെ പിക്ക് വേണ്ടി തൃശൂരില്‍ പ്രചാരണപരിപാടികളില്‍ സജീവമാണ് സുരേഷ് ഗോപി. മൂന്ന് ദിവസം നീണ്ട സുരേഷ് ഗോപിയുടെ തൃശൂര്‍ ജില്ലയിലെ പ്രചാരണപരിപാടികള്‍ ഇന്നവസാനിക്കും. നേരത്തെ ആറ്റിങ്ങലില്‍ നടത്തിയ സുരേഷ് ഗോപിയുടെ പ്രസംഗവും വിവാദമായിരുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥികളല്ലാത്ത സ്ഥാനാര്‍ത്ഥികളെ മലിനം എന്നായിരുന്നു സുരേഷ് ഗോപി വിശേഷിപ്പിച്ചത്. അവരെ സ്ഥാനാര്‍ത്ഥികള്‍ എന്ന് പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക