കൊച്ചി: വീട്ടിലെത്തി ദമ്പതികളെ കുത്തി വീഴ്ത്തിയ ശേഷം തീകൊളുത്തിയ നിലയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. അങ്കമാലി പാലിശ്ശേരിയിലാണ് സംഭവം. ദമ്പതികളുടെ വീടിന്റെ ടൈൽ ജോലികളുമായി ബന്ധപ്പെട്ട തർക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് വിവരം.
മുന്നൂർപ്പിള്ളി സ്വദേശി നിഷിൽ (31) ആണ് മരിച്ചത്. പാലിശേരി താന്നിച്ചിറ കനാൽബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവർക്കാണ് കുത്തേറ്റത്. ഫിഫിക്കു കഴുത്തിലും ഡൈമിസിനു വയറ്റിലും കൈകളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപോയ ഡൈമിസും ഫിഫിയും ഇന്നലെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് സംഭവം. വീടിന്റെ താഴെ ഭാഗത്ത് നേരത്തെ തന്നെ യുവാവ് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് കുത്തേറ്റ ദമ്പതികൾ പറഞ്ഞു. നായയ്ക്ക് ചോറു നൽകാനായി പോകവേ ഫിഫിയെ നിഷിൽ ആക്രമിച്ചു.
ഫിഫി ബഹളം വച്ചു വീടിന്റെ മുൻവശത്തേക്ക് ഓടി. നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു. ബഹളത്തെ തുടർന്ന് നാട്ടുകാർ എത്തുമ്പോൾ ദമ്പതിമാർ കുത്തേറ്റ നിലയിൽ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷിൽ മുറ്റത്തും കിടക്കുന്നതാണ് കണ്ടത്.
ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശം നടന്നത് 10 മാസം മുൻപായിരുന്നു. ടൈൽ ജോലികൾ ചെയ്തതിലെ തർക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം. ടൈലിട്ട ഭാഗം അളന്നപ്പോൾ അത്രയും നൽകാനില്ലെന്ന് ഡൈമിസ് പറഞ്ഞതാണ് തർക്കത്തിന് ഇടയാക്കിയത്. അടുത്തിടെ ഇവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക