താങ്ങു വിലയുടെ കാര്യത്തില്‍ മോദി സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടതുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
’15 ലക്ഷം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞു, കിട്ടിയില്ല. പിന്നെങ്ങനെ താങ്ങുവിലയുടെ കാര്യത്തില്‍ നമ്മള് ഈ സര്‍ക്കാരിനെ വിശ്വസിക്കും?,’ യെച്ചൂരി ചോദിച്ചു.
എന്തുകൊണ്ട് താങ്ങുവിലയെ ഒരു നിയമപരമായ അവകാശമാക്കിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു. മറ്റു പാര്‍ട്ടികള്‍ക്കൊപ്പം രാഷ്ട്രപതിയെ കാണാന്‍ പോയതിലും യെച്ചൂരി പ്രതികരിച്ചു.
‘പ്രതിപക്ഷ പാര്‍ട്ടികള്‍ ആരൊക്കെ ആയാലും അവര്‍ മറ്റുകാര്യങ്ങളില്‍ എന്തൊക്കെ ആയാലും അവര്‍ ഇന്ന് ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് രാഷ്ട്രപതിയെ കാണാന്‍ പോയതും നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും.
25 ലേറെ വരുന്ന രാഷ്ട്രീയ പാര്‍ട്ടകള്‍ ഇന്നലെ ബന്ദിനെ പിന്തുണക്കുകയും കര്‍ഷകരുടെ സമരത്തിന് തുടര്‍ന്നും പിന്തുണയുണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തു,’ യെച്ചൂരി പറഞ്ഞു.
സര്‍ക്കാര്‍ പറയുന്നത് ഒരു വിഭാഗം കര്‍ഷകര്‍ നിയമത്തിലുള്ള പേടി കൊണ്ട് സമരം ചെയ്യുന്നതാണെന്നും ഇവര്‍ എല്ലാ കര്‍ഷകരുടെയും പ്രതിനിധിയാണെന്ന് വിശ്വിസിക്കുന്നില്ലാ എന്നുമാണല്ലോ എന്നും ചാനല്‍ അവതാരകന് രാജ്ദീപ് സര്‍ദേശായി യെച്ചൂരിയോട് ചോദിച്ചു.
കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ കാണുന്നുണ്ടോ എന്നായിരുന്നു യെച്ചൂരി തിരിച്ച് ചോദിച്ചത്. മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ഒന്നായി പ്രതിഷേധിക്കുന്നത് കാണുന്നുണ്ടോ? ഇത് സര്‍ക്കാരിന്റെ യഥാര്‍ത്ഥ്യത്തെ വഴി തിരിച്ച് വിടാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമത്തില്‍ ഭേദഗതി ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുമ്പോള്‍ രാഷ്ട്രീയക്കാരോടോ കര്‍ഷകരോടോ പാര്‍ലമെന്ററി കമ്മിറ്റിയിലെങ്കിലും ചര്‍ച്ച ചെയ്തിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഒരു നിയമത്തില്‍ ഭേദഗതി കൊണ്ട് വരണമെങ്കില്‍ അതില്‍ മതിയായ ചര്‍ച്ച നടക്കണം. അത് ജനാധിപത്യപരമായി നടക്കണമെന്നും യെച്ചൂരി പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കര്‍ഷകര്‍ നടത്തുന്നത്. കേന്ദ്രം നിയമം പിന്‍വലിക്കാന്‍ തയ്യാറാല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നിയമം പിന്‍വലിക്കാനായി രേഖാമൂലം നിര്‍ദേശം എഴുതി നല്‍കിയത് കര്‍ഷകര്‍ തള്ളുകയും ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ 14ന് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.
പഴയ നിയമങ്ങള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഓള് ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
‘കര്‍ഷകരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഒട്ടും സത്യസന്ധത പുലര്‍ത്തുന്നില്ല. അതുകൊണ്ട് തന്നെ പഴയ നിയമങ്ങളെ പുതിയ രീതിയില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ നിര്‍ദേശത്തെ എല്ലാ കാര്‍ഷിക സംഘടനകളും ഒരുമിച്ച് തള്ളി. നിയമം പിന്‍വലിക്കാനുള്ള സമരം തുടരും. ഇതിന്റെ ഭാഗമായി ദല്‍ഹിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തും. ജില്ലാടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ധര്‍ണകള്‍ സംഘടിപ്പിക്കും,’ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക