ചെന്നൈ: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട് രാഷ്ട്രീയം മാറി മറിയുകയാണ്. സൂപ്പർതാരം രജനികാന്ത് പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തെത്തുമെന്ന് വ്യക്തമായതോടെ നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടുകയാണ്.
കരുണാനിധിയും ജയലളിതയും ഇല്ലാതെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പരീക്ഷണങ്ങളുടെ വേദിയാവുകയാണ്. ഏറ്റവും ഒടുവിൽ തമിഴകം ലക്ഷ്യമിട്ട് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം കൂടി എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി സഖ്യമുണ്ടാക്കിയാണ് ഒവൈസി തമിഴ്നാട്ടിൽ മത്സരിക്കുക. ഇതു സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണ്. 2021 ഏപ്രിൽ- മേയ് മാസങ്ങളിലാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക.
കമലും പാർട്ടിയും മുന്നോട്ടു വയ്ക്കുന്ന നിലപാടുകളോട് മുൻപുതന്നെ ഒവൈസി പിന്തുണ അറിയിച്ചിരുന്നു. 25 സീറ്റുകളിലാകും എഐഎംഐഎം മത്സരിക്കുക എന്നാണ് ഒവൈസിയുമായി അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.
തന്ത്രങ്ങളുമായി കമൽഹാസനും സംസ്ഥാനത്ത് സജീവമാണ്. വെല്ലൂർ, റാണിപത്, തിരുപട്ടുർ, കൃഷ്ണഗിരി, രാമനാഥപുരം, പുതുകോട്ടൈ, ട്രിച്ചി, മധുര, തിരുനെൽവേലി തുടങ്ങിയ ജില്ലകളിൽ മുസ്ലിം ജനസംഖ്യ കൂടുതലാണ്. ഇവിടങ്ങളിൽ നേട്ടം കുറിക്കാമെന്ന ലക്ഷ്യത്തിലാണ് ഒവൈസി കമലുമായി കൂട്ടുകൂടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ നടന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടി മികച്ച വിജയം നേടിയിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ അഞ്ച് നിർണായക സീറ്റുകളിലാണ് ഒവൈസിയുടെ പാർട്ടി വിജയിച്ചത്. ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 44 സീറ്റുകളിൽ പാർട്ടി വിജയിച്ചിരുന്നു.
2011ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് 5.86 ശതമാനം മുസ്ലിങ്ങളാണ് തമിഴ്നാട്ടിലുള്ളത്. ഒട്ടനവധി മുസ്ലിം പാർട്ടികൾ സംസ്ഥാനത്തുണ്ടെങ്കിലും അവർ രണ്ട് പ്രധാന ചേരികളിലായി ഭിന്നിച്ച് നിൽക്കുകയാണ്.
മുസ്ലിം കക്ഷികളെ ഒന്നിപ്പിക്കാനും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കാനുമാണ് ഒവൈസി ലക്ഷ്യമിടുന്നത്. മക്കൾ നീതി മയ്യം, നാം തമിളർ തുടങ്ങിയ ചെറിയ പാർട്ടികളുമായി എഐഎംഐഎം സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കും- പാർട്ടി നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക