കണ്ണൂർ: തലശ്ശേരിയിൽ പട്ടാപകൽ മുളകുപൊടി വിതറി കവർച്ച നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. വടക്കുമ്പാട് സ്വദേശി നിഹാൽ (28) ആണ് ചെന്നൈയിൽ വച്ച് പിടിയിലായത് . ഇയാളെ തലശ്ശേരിയിൽ എത്തിച്ചു.വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നിഹാൽ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായത് . ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ 16നാണ് തലശ്ശേരി പഴയബസ് സ്റ്റാന്‍ഡിനു സമീപം എം.ജി റോഡിലെ ടി.ബി കോംപ്ലക്സ് പരിസത്ത് വച്ച് കേസിനാസ്പദമായ സംഭവം നടന്നത്. എംജി റോഡിലെ ബാങ്കിൽ നിന്ന് പണയം വെച്ച സ്വർണ്ണം എടുക്കാൻ പോവുകയായിരുന്ന ധർമടം സ്വദേശി റഹീസിന്റെ കയ്യിൽ നിന്ന് അഞ്ചംഗസംഘം 8 ലക്ഷം രൂപയാണ് കവർന്നത്.
കണ്ണൂര്‍ വാരം വലിയന്നൂർ സ്വദേശി റുഖിയാ മൻസിലിൽ അഫ്സൽ (27) നേരത്തെ പൊലീസിന്റെ വലയിലായിരുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും ടവറിനു കീഴിൽ ഉള്ള ഫോൺകോളുകളും വിശദമായ പരിശോധന നടത്തിയതിൽ നിന്നാണ് പ്രതികളെ സംബന്ധിച്ചുള്ള സൂചന ലഭിച്ചത്. തട്ടിപ്പറിച്ച പണവുമായി അഫ്സൽ ഓടുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ഓപ്പറേഷനു ശേഷം അക്രമി സംഘം രക്ഷപ്പെട്ട മാരുതി സ്വിഫ്റ്റ് കാർ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ സ്വദേശി നൂർ തങ്ങൾ കവർച്ച സംഘത്തിൽ ഉൾപ്പെട്ടിരുന്നു എന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. ഓപ്പറേഷനു ശേഷം ഇയാൾ ആന്ധ്രപ്രദേശിലേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക