തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനസർക്കാരിന്റെ പങ്കിനെക്കുറിച്ച് വാർത്തകൾ നൽകിയ മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കെട്ടുകഥകൾ മെനഞ്ഞ് സർക്കാരിനെയും എൽഡിഎഫിനേയും തകർക്കാനായിരുന്നു മാദ്ധ്യമങ്ങളുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മാദ്ധ്യമങ്ങൾക്കെതിരെ പിണറായി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.
ചിലർ ഭാവനയിലൂടെ മെനഞ്ഞെടുക്കുന്ന കഥകൾക്ക് മാദ്ധ്യമങ്ങൾ കൂടുതൽ പ്രധാന്യം നൽകുന്നു. ഇതിലൂടെ സർക്കാരിനെയും മുന്നണിയെയും താഴ്ത്തികെട്ടുകയാണ് ലക്ഷ്യം. ഇത്തരം പ്രവർത്തികൾ വേണോ എന്നകാര്യം ഇത്തരക്കാർ ആലോചിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെട്ടിച്ചമയ്ക്കുന്ന വാർത്തകളും അപവാദങ്ങളും വസ്തുനിഷ്ഠമെന്ന നിലയിൽ സർക്കാരിനെതിരെ പ്രചരിപ്പിക്കാൻ മാദ്ധ്യമങ്ങൾ ശ്രമിച്ചിട്ടുണ്ട്. വികലമായ മനസ്സുകൾ അസംബന്ധങ്ങൾ വിളിച്ചുപറയും. അതിന് വലിയ പ്രാധാന്യം നൽകി വാർത്തചമയ്ക്കുന്ന രീതി തരംതാണതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അപവാദം പ്രചരിപ്പിക്കുന്നവരുടെ പ്രധാന ഉദ്ദേശ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാൽ ഇത്തരം വാർത്തകൾക്ക് ചെവി കൊടുക്കാൻ ജനങ്ങൾ തയ്യാറായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നു. അപവാദ പ്രചാരണങ്ങൾക്കായി മാദ്ധ്യമങ്ങളെ ഉപയോഗിച്ചവർ ആത്മപരിശോധന നടത്തി ശരിയായ രീതി പിന്തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക