റിയാദ് : സൗദി അറേബ്യയിൽ ഫൈസർ വാക്സിൻ കുത്തിവയ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റാബിയ ആദ്യ വാക്സിൻ എടുത്ത് ഉദ്ഘാടനം ചെയ്തു. ഇതോടെ ഫൈസർ ബയോൺടെക്കിന്റെ കൊറോണ വാക്സിൻ സ്വീകരിക്കുന്ന ആദ്യ മിഡിൽ ഈസ്റ്റ് രാജ്യമായി സൗദി മാറി.
രാജ്യത്തുള്ളവർക്കും വിദേശികൾക്കും സൗജന്യ വാക്സിൻ നൽകാനാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വാക്സിനേഷനുള്ള രജിസ്ട്രേഷനും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 24 മണിക്കൂറിൽ 1,50,000 പേരാണ് ഇതിൽ രജിസ്റ്റർ ചെയ്തത്.
വാക്സിൻ കുത്തിവയ്പ്പിനായി 550 കേന്ദ്രങ്ങളാണ് റിയാദിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇനിയും കൂടുതൽ കേന്ദ്രങ്ങൾ തുറക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ കുത്തിവയ്പ് നൽകേണ്ടവരുടെ പട്ടികയും സർക്കാർ തയ്യാറാക്കിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ 65 വയസിന് മുകളിലുള്ളവർക്കും, പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നവർക്കും, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുമാണ് കുത്തിവയ്പ് നടത്തുക.
രണ്ടാം ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്സിനേഷൻ നടത്തും. തുടർന്ന് മൂന്നാം ഘട്ടത്തിലാണ് മറ്റുള്ളവർക്ക് വാക്സിൻ നൽകുക. എന്നാൽ ആരേയും വാക്സിൻ കുത്തിവയ്പ്പിനായി നിർബന്ധിക്കില്ലെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വാക്സിൻ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
കഴിഞ്ഞയാഴ്ചയാണ് ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി സൗദി സർക്കാർ അനുമതി നൽകിയത്. 3,60,000 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ ബാധിച്ചത്. 6000 പേർ രോഗബാധയെത്തുടർന്ന് മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക