കൊഫേപോസ ചുമത്തപ്പെട്ട സ്വർണക്കടത്തുകേസ് പ്രതികൾക്കു സന്ദർശകരെ അനുവദിക്കുന്നതിനു കസ്റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്നു ജയിൽ മേധാവിയുടെ നിർദേശം. ഇതേത്തുടർന്നു ബുധനാഴ്ച സ്വപ്ന സുരേഷിന്റെ ബന്ധുക്കൾക്കൊപ്പം ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മടക്കി അയച്ചു.
കൊഫേപോസ പ്രതികളെ ജയിലിൽ സന്ദർശിക്കണമെങ്കിൽ കസ്റ്റംസിനെ മുൻകൂട്ടി അറിയിച്ച് അവരുടെ സാന്നിധ്യത്തിൽ ആഴ്ചയിൽ ഒരു ദിവസമേ അനുമതി നൽകിയിരുന്നുള്ളു. എന്നാൽ, 1975 ൽ സംസ്ഥാന സർക്കാർ ഇറക്കിയ കൊഫേപോസ അനുബന്ധ നിയമത്തിൽ അന്വേഷണ ഏജൻസികളുടെ അനുമതിയോ സാന്നിധ്യമോ വേണമെന്നു പറയുന്നില്ല.
അതിനാൽ ജയിൽ ചട്ടപ്രകാരം കൂടിക്കാഴ്ച അനുവദിക്കാമെന്നാണു ജയിൽവകുപ്പിന്റെ വിശദീകരണം. അത്തരം വ്യവസ്ഥയുണ്ടെങ്കിൽ കസ്റ്റംസ് രേഖ ഹാജരാക്കട്ടെയെന്നാണു ജയിൽ വകുപ്പിന്റെ നിലപാട്. ജയിൽ വകുപ്പിന്റെ ഇൗ നീക്കം സ്വർണക്കടത്തുകേസ് അട്ടിമറിക്കാനാണെന്ന പരാതിയാണു കസ്റ്റംസിന്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.
സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതു മുതൽ ജയിൽ വകുപ്പും കേന്ദ്ര ഏജൻസികളും തമ്മിൽ ഉരസൽ തുടങ്ങിയതാണ്. പ്രതികളെ ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണ ഏജൻസികൾ വിഡിയോ ചിത്രീകരിക്കാനുള്ള സംവിധാനങ്ങൾ കൊണ്ടുവരണമെന്ന ജയിൽ മേധാവിയുടെ ഉത്തരവിനും പിന്നാലെയാണു സന്ദർശനത്തിൽ കസ്റ്റംസിനെ വിലക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക