ഹൈദരാബാദ്: രക്തസമ്മർദ്ദത്തില്‍ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജിനികാന്ത് നിരീക്ഷണത്തില്‍ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രജിനികാന്തിന്റെ രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകൾ നൽകി വരികയാണ്. പരിശോധനകൾ തുടരുന്നുണ്ടെന്നും ഇന്ന് കൂടുതൽ പരിശോധനകൾക്ക് താരത്തെ വിധേയനാക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എഴുപതുകാരനായ രജിനിയുടെ നില തൃപ്തികരമാണെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
അതേസമയം സന്ദർശകരെ കാണാൻ അനുമതിയില്ലാത്തിനാൽ ആരാധകരും അഭ്യുദയകാംക്ഷികളും ആശുപത്രിയിലേക്ക് എത്തരുതെന്ന അഭ്യർഥനയും രജിനിയുടെ കുടുംബവും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരും നടത്തിയിട്ടുണ്ട്. താരത്തിന്റെ മകളാണ് ആശുപത്രിയിൽ ഒപ്പമുള്ളത്.
‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദിലാണ് രജിനികാന്ത്. ഷൂട്ടിംഗ് സെറ്റിലെ കുറച്ച് ആളുകൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രജിനികാന്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നുവെങ്കിലും താരം ഐസലേഷനിൽ തുടരുകയായിരുന്നു. അന്നുമുതൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
‘ കോവിഡ് 19ന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. എങ്കിലും അദ്ദേഹത്തിന്റെ രക്തസമ്മർദ്ദത്തില്‍ വ്യതിയാനമുണ്ട്. ഇതിന് കൂടുതൽ പരിശോധന ആവശ്യമുണ്ട്. അതുകൊണ്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്’ ആദ്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക