നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടത്തി. നൈനാംകോണം സ്വദേശിയായ സഫീർ, മകൻ അൽത്താഫ് എന്നിവരാണ് മരിച്ചത്.
മകന്റെ മൃദേഹം വീട്ടിനുള്ളിൽ കെട്ടിയിട്ട് കഴുത്തറുത്ത നിലയിലായിരുന്നു. പിതാവ് സഫീറിനെയും ഇളയ സഹോദരനെയും കാണ്മാനില്ലായിരുന്നു. ഇളയ മകനൊപ്പം സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്ര കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പിതാവിന്റെ മൃതദേഹം കണ്ടെത്തി. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. പിതാവ് സഫീറും ഇളയമകനും കുളത്തില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് വീട്ടിനകത്ത് പരിശോധന നടത്തിയത്. അപ്പോഴാണ് മൂത്ത മകന് അല്‍ത്താഫിനെ വീടിനുള്ളില്‍ കഴുത്തറുക്കപ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ മറ്റാരും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയിരുന്നു.
സഫീറും ഭാര്യയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതേത്തുടർന്ന് ഇവർ ഏറെ നാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടികൾ സഫീറിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക