കോട്ടയം ജില്ലയില്‍ പക്ഷിപ്പനി നിയന്ത്രണവിധേയമായതായി ജില്ലാ കലക്ടര്‍. പ്രതിരോധ നടപടികളുടെ ഭാഗമായി താറാവുകളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് ആലപ്പുഴ കോട്ടയം ജില്ലകളിലെത്തും.
കോട്ടയം ജില്ലയില്‍ 7600 താറാവുകളെയും 132 കോഴികളെയുമാണ് കൊന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂരിലെ ഫാമിലേതാണ് താറാവുകളില്‍ ഏറെയും. മറ്റ് പക്ഷികള്‍ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ളതാണ്.
കൊന്ന പക്ഷികളെ കത്തിച്ച് നശിപ്പിച്ചതിനുശേഷം മേഖലയില്‍ പക്ഷികളെ വളര്‍ത്തിയിരുന്ന ഫാമുകളും വീട്ടു പരിസരങ്ങളും അണുവിമുക്തമാക്കി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന ഒരാഴ്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരും.
രോഗവ്യാപനമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി വളര്‍ത്തുപക്ഷികളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.
നിലവിലുള്ള വൈറസിന് ജനിതകമാറ്റം സംഭവിച്ചാല്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്റെയും നിരീക്ഷണമുണ്ടാകും.
നീണ്ടൂര്‍ മേഖലയില്‍ പുറത്തു നിന്ന് താറാവുകളെ എത്തിക്കുന്നതിനുള്പ്പെടെ നിയന്ത്രണം തുടരും. മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ജാഗ്രതാ സംവിധാനം സജീവമായി തുടരുമെന്നും ജില്ലാ കലക്ടര്‍ എം. അഞ്ജന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക