കുടുംബ വഴക്കിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ അനാഥമായത് 6 വയസുകാരൻ. കാനത്തൂർ ഗവ.യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് സി.കെ.അഭിഷേക്. അമ്മയെ അച്ഛൻ വെടിവച്ചു കൊന്നു എന്ന വിവരം അടുത്ത വീട്ടുകാരെ ആദ്യം അറിയിച്ചത് അഭിഷേകായിരുന്നു.
എങ്കിലും കാര്യത്തിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് അഭിഷേകിനു ബോധ്യമായിരുന്നില്ല. കൊലപാതകം നടന്ന വീട്ടിൽ ആളുകൾ തടിച്ചുകൂടിയപ്പോഴും അഭിഷേക് അയൽ വീട്ടിലായിരുന്നു.
ഈ വർഷമാണ് കുട്ടിയെ സ്കൂളിൽ ചേർത്തതെങ്കിലും കോവിഡ് കാരണം ക്ലാസിൽ പോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാനുള്ള സൗകര്യവും വീട്ടിലെ സാഹചര്യങ്ങളിൽ ഈ 6 വയസുകാരനു ലഭിച്ചില്ല. മരണപ്പെട്ട ബേബി ശാലിനിയുടെ സഹോദരനെത്തി കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഇനി ഇവരുടെ സംരക്ഷണത്തിലായിരിക്കും കുട്ടി വളരുക.
ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് കയറിപ്പോയ വിജയൻ വീണ്ടും വെടിയുതിർത്തത് പരിഭ്രാന്തിക്കിടയാക്കി. ആദ്യ വെടിയൊച്ച മുഴങ്ങി 15 മിനിറ്റിനു ശേഷമാണ് രണ്ടാമത്തെ വെടിയൊച്ച മുഴങ്ങിയത്. ശബ്ദം കേട്ടെങ്കിലും ആരും ആ ഭാഗത്തേക്ക് പോയില്ല. വിജയൻ സ്വയം വെടിയുതിർത്തതാണോ അല്ല ആരെയെങ്കിലും വെടിവെച്ചതാണോ എന്നറിയാതെ അവിടെയെത്തിയവർ ഭയചികിതരായി.
പൊലീസ് എത്തിയ ശേഷം മാത്രമാണ് ആളുകൾ തിരച്ചിൽ തുടങ്ങിയത്. സ്വയം വെടിവച്ച് മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.
നീളം കൂടിയ നാടൻ തോക്ക് ഉപയോഗിച്ച് സ്വയം വെടിവയ്ക്കാൻ ബുദ്ധിമുട്ടാണ്. ആദ്യം തന്നെ തൂങ്ങിമരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ അതിനുള്ള കയറോ മറ്റോ കരുതിയേനേ എന്നും പൊലീസ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക