കൊച്ചി: ജയിലില്‍ മര്‍ദനമേറ്റ് ചികില്‍സയില്‍ കഴിയുന്ന കെവിന് കൊലക്കേസ് പ്രതി ടിറ്റു ജെറോമിനെ ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റാന്‍ ഹൈക്കോടതി അനുമതി നല്കി. ജില്ലാ നിയമ സേവന അതോറിറ്റി എല്ലാ ആഴ്ചയിലും ജയിലില്‍ എത്തി ടിറ്റുവിനെ സന്ദര്‍ശിക്കണം.
ടിറ്റുവിന് ജയിലില്‍ വീണ്ടും മര്‍ദനം ഏറ്റാല്‍ ഉത്തരവാദിത്തം ജയില്‍ സൂപ്രണ്ടിന് ആയിരിക്കുമെന്ന് കോടതി. പൂജപ്പുര ജയിലില്‍ മര്‍ദനം ഏറ്റ കെവിന് കേസ് പ്രതി ടിറ്റോ ജെറോമിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
നേരത്തെ കോടതി നിര്‍ദേശ പ്രകാരം ടിറ്റോയെ കാണാനെത്തിയ മാതാപിതാക്കളെ തടഞ്ഞ തിരുവന്തപുരം കമ്മിഷണറെ കോടതി വിമര്‍ശിച്ചിരുന്നു. ജയിൽ ഡി ജിപി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശം.
ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീണ്ടും വിശദമായ റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചത്. കെവിന് വധ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയ്ക്കായി പിതാവ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക